നെമ്മാറ വല്ലങ്കി





കൊച്ചു ഡോക്ടർമാർക്ക് ക്‌ളാസ് എടുക്കുമ്പോഴായാലും കുഞ്ഞുങ്ങളെ നോക്കുമ്പോഴായാലും ഇത്തിരി ആസ്വദിച്ചു ചെയ്‌താൽ ജോലി ഭാരം തോന്നില്ല ,
ഈ ആസ്വാദനത്തിനും മനസ്സുഖത്തിനും ഭംഗം വരുത്തുന്ന “വിളികൾ “ ഇടയ്ക്കു വരും .അത്യാഹിത വിഭാഗത്തിൽ നിന്നോ ഐ സി യുവിൽ നിന്നോ ആവും.

  • “ സാർ ഒരു പാമ്പ് കടി കേസ് വന്നിട്ടുണ്ട്  ".ടോസിസ് " ഉണ്ട് ,ബ്രീത്തിങ് വീക്ക് ആണ് . .ന്യൂറോടോക്സിക്ക് ആണെന്ന് തോന്നുന്നു വെന്റിലേറ്ററിൽ ഇടട്ടെ ?"
  • “ ...സ്‌കൂളിൽ നിന്ന് രണ്ടു കുട്ടികളെ എടുത്തോണ്ട് വന്നിട്ടുണ്ട് .മാഷമ്മാരേ കൂട്ടിനുള്ളൂ .എന്തോ ഒരു കായ കൊണ്ട് വന്നിട്ടുണ്ട് .കുട്ടികൾ പങ്കു വെച്ച് കഴിച്ചതാ , അതെന്താണെന്ന് അറിയുന്നില്ല “
  • “....സ്‌കൂട്ടറിൽ നിന്ന് വീണൊരു കുഞ്ഞു .മൾട്ടിപ്പിൾ ഇഞ്ചുറി .ഷോക്കിൽ ആണ് . സർജൻ തീയേറ്ററിൽ ആണ് .അമ്മയും അപ്പനും അവിടെ വെച്ച് തന്നെ കഴിഞ്ഞു .പോലീസ് എത്തിച്ചതാണ് …”

മനസ്സമാധാനം കളയുന്ന ഈ പട്ടിക ഒരു പാട് നീളും .
മരത്തിലും മതിലിലും വലിഞ്ഞു കയറി വീഴ്ചയും ഒടിവും ചതവും ആയിരുന്നു പണ്ടൊക്കെ.
ഇപ്പൊ പല അപകടങ്ങളും റോഡിൽ . വണ്ടി ഇടിച്ചും,കുട്ടികളെ കുത്തി നിറച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞും ചിലപ്പോഴെങ്കിലും കെട്ടിടം തകർന്നും .ഓടിക്കൂടിയ ആളുകൾ കുഞ്ഞുങ്ങളെ അവരവർ അറിയും പോലെ വാരിയെടുത്ത് കൊണ്ടോന്നു കിടത്തും .പുറത്താകെ ബഹളമയം .ചോരയിൽ കുതിർന്ന യൂണിഫോം അഴിച്ചു മാറ്റുമ്പോഴാണറിയുന്നത് .കൈകാലുകൾ ചലനമറ്റിരിക്കുന്നു .
കഴുത്തിന് പരിക്കേറ്റ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തിരുന്നെങ്കിൽ സ്‌പൈനൽ കോഡ് ക്ഷതം ഒഴിവാക്കാമായിരുന്നു.
അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ നമ്മൾ അറിയേണ്ടുന്ന ചില കൊച്ചു കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ .. .

  1. ദീപാവലി വിഷു ,ബക്രീദ് നാളുകളിൽ ,അതിന്റെ പിറ്റേന്ന് എത്രയോ കുഞ്ഞുങ്ങൾ പൊള്ളലേറ്റു വരുന്നു .കയ്യോ കാലോ കണ്ണുകളോ ..നഷ്ട്ടപ്പെടുന്നവർ .എത്രയോ നാളത്തെ ആശുപത്രി വാസം .
  2.  മുട്ടിലിഴയുന്ന കുഞ്ഞു കയ്യിൽ കിട്ടിയതെന്തും വായിലേക്ക് കൊണ്ട് പോവും .മുത്തശ്ശൻ കഴിക്കുന്ന പ്രമേഹത്തിന്റെ ഗുളികകൾ ആവും,അയൽപക്കത്തെ മാനസിക രോഗമുള്ള ചേട്ടന്റെ ആവും .ലൂസ് ആയ മരുന്നുകൾ ശ്രദ്ധയില്ലാതെ നിലത്തു വീണതോ തൊടിയിൽ എറിഞ്ഞു കളഞ്ഞതോ ആവും .
  3.  മണ്ണെണ്ണ ഉപയോഗിക്കുന്ന വീടുകളിൽ കുപ്പിയിൽ വെച്ച മണ്ണെണ്ണ കുഞ്ഞു വായിലെടുത്തൊഴിക്കും . കുഞ്ഞിനറിയോ അത് വെള്ളമല്ല എന്നത്?

വ്യത്യസ്തമായ അപകടങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ മരണമടയുന്നതും ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന വൈകല്യങ്ങൾക്കു ഇരയാകുന്നതും എത്രയാണെന്ന് ശരിയായ കണക്കുകൾ നമ്മുടെ നാട്ടിൽ ഇല്ല .
ഓരോന്നും കഴിയുമ്പോ തോന്നും ഞങ്ങൾ കാണുന്നതും അനുഭവിക്കുന്നതും ജനം അറിഞ്ഞിരുന്നെങ്കിൽ , കുറെ കരുതലുകളോടെ അവരും പെരുമാറില്ലെ ?
ഒരിത്തിരി കൂടി ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന പലതും ഉണ്ട് .

ബൃഹത്തായ ഈ വിഷയം ,മടുപ്പിക്കാതെ എങ്ങനെ പറയും ?

അക്കമിട്ടു പറയുന്നതിന് പകരം കൊച്ചു കൊച്ചു അനുഭവ കുറിപ്പുകളായി പറഞ്ഞു പോകാം .
 ഈ രീതിക്കൊരു പോരായ്‌മ ഉണ്ട് . അക്കമിട്ടു അടുക്കി പെറുക്കി വെച്ച് പ്രാധാന്യം ഉള്ളതേതു ഇല്ലാത്തതേത് എന്ന വേർതിരിവ് കാണില്ല.
എങ്കിലും “നെയ്യപ്പം തിന്നാ പോരെ . കുഴി എണ്ണണോ ?” 
കഥകൾ തീരുമ്പോഴേക്കും അതിന്റെ പുറകിലെ ശാസ്ത്രീയതയും തൊട്ടു പോവാം .
കയ്പുള്ള കഷായം ഒരിത്തിരി തേൻ ചേർത്ത് ഓരോരോ കഥയായി പറയാം .പടുത്തിരിയ ഇട്ടു ചമ്രം പടിഞ് മുന്നിലിരിക്കൂ ,ഒരിക്കൽ കൂടി കുട്ടികളായി . ആദ്യത്തെ കഥ കേൾക്കാൻ



ഇനി കഥ

പതിനഞ്ച് വർഷം മുൻപ് അത്യാഹിത വിഭാഗത്തിൽ ഒരു പത്തു വയസ്സുകാരനെ കൊണ്ട് വന്നു . ബോധമില്ലാതെ ,നെന്മാറ വല്ലങ്കിയുടെ പിറ്റേന്ന് .



അമ്പല പറമ്പിൽ നിന്ന് നേരെ .
മുഷിഞ്ഞ വേഷവും ഉറക്കമിളച്ച കണ്ണുകളും പാലക്കാടിന്റെ നിഷ്ക്കളങ്കത തുളുമ്പുന്ന വാക്കുകളും .കൂടെ വന്ന അമ്മൂമ്മക്കും ചെറുപ്പക്കാർക്കും ഒരെത്തും പിടിയും ഇല്ല.


 “പാതിര വെരെ  ചെക്കൻ അവിടൊക്കെ മണ്ടിപ്പാഞ്ഞു നടന്നതാ . ആകാരോം കഴിച്ചതാ .കാലത്തു നോക്കുമ്പോ ചെക്കൻ മിണ്ടണില്ലാ “
ഇങ്ങനത്തെ അവസ്ഥയിൽ ഞങ്ങൾ ഡോക്ടർമാർ ആദ്യം ചെയ്യുന്നത് കൊണ്ടന്നോരെ ഭേദ്യം ചെയ്യുകയല്ല .
കുഞ്ഞിന്റെ കണ്ടീഷൻ നോക്കും . കാര്യം എന്തായാലും ആദ്യം ചെയ്യേണ്ടത് അത് തന്നെയല്ലേ .
'ജീവനുണ്ടോ , പെട്ടെന്ന് ചെയ്യേണ്ടത് എന്തെങ്കിലും ഉണ്ടോ' .
ശ്വാസം നിലച്ച അവസ്ഥ ആവും ചെലപ്പോ ,തൊണ്ടയിൽ വല്ലതും കുടുങ്ങി ,കഴുത്തു മടങ്ങി കിടന്നു ശ്വാസം തടഞ്ഞു , ചെലപ്പോ സർക്കുലേഷൻ ഉണ്ടാവില്ല. ചെലപ്പോ അപസ്മാര ലക്ഷണങ്ങൾ ആവും .
പെട്ടെന്ന് ചെയ്യേണ്ടതൊക്കെ ചെയ്തു തിരിച്ചെത്തി ആണ് വിശദമായ "ഭേദ്യം "

  1. ഏതു സാഹചര്യത്തിൽ ആണ് കുട്ടിയെ കണ്ടെത്തിയത് ? എന്നത് ഏറെ പ്രാധാന്യം ഉണ്ട് .
  2. ചെലപ്പോ വീണു തല പൊട്ടി ആവും ബോധം നശിച്ചത് . വീഴ്ച ആരും കണ്ടുകാണില്ല .
  3. മറ്റു ചിലപ്പോ കളിക്കുന്നിടത്ത് വെച്ച് “ പൊത്തിൽ കയ്യിട്ടു ,മുള്ളു കുത്തി എന്ന് പറഞ്ഞാവും “ കൂടെ കളിക്കുന്നോർക്കു മുള്ളാണോ പാമ്പാണോ എന്നറിയ്യോ ?
  4. വീട്ടിൽ മരുന്ന് കഴിക്കുന്നോരുണ്ടോ ?
  5. മിക്കപ്പോഴും ഉത്തരം കിട്ടും ഉരുളക്കുപ്പേരി പോലെ ..” ഏയ് “ പാലക്കാട്ടുകാരാണെങ്കിൽ .. “ അയ്യേ ..”
  6. വില പിടിച്ച നേരം പൊയ്പോയ ശേഷം ആവും ഓർത്തെടുക്കുന്നത് ,അപ്പൂപ്പൻ കഴിക്കുന്ന ബിപിയുടെ ഗുളിക ,അല്ലെങ്കിൽ ഷുഗറിന്റെ ഗുളിക .കൊച്ചു മോനും അപ്പൂപ്പനും ഒരുമിച്ചിരുന്നു ചായയും "പലാരോം "തിന്നുമ്പോ ആണ് ഗുളിക മിണ്ങ്ങുന്നത് .
  7. അയൽവക്കത്തെ ചേട്ടന്റെ മാനസിക രോഗം , അപസ്മാരം ഇതൊന്നും വെല്യ കാര്യമായി അവർ കരുതില്ല. "താളവട്ടം ശൈലിയിൽ "കഴിച്ചെന്നു വരുത്തി പുറത്തേക്കു വലിച്ചെറിയുന്ന ഗുളികകൾ .
ചെക്കനെ അടിമുടി തിരിച്ചും മറിച്ചും .നോക്കി.
ഒരു മുറിവും ചതവും ഇല്ല .
വീഴ്ച കൊണ്ട് പരിക്ക് പറ്റിയത് മാത്രമല്ല . ചെലപ്പോ ആരും കാണാതെ ചെക്കന് ജെന്നി വന്നു കൈ കാലിട്ടടിച്ചും പരിക്ക് കാണും . നാക്കു കടിച്ചു ചുണ്ടു കടിച്ചു പൊട്ടിച്ചു ...
ഏയ് അങ്ങനെ ഒന്നും ഇല്ല.
വല്ലതും കടിച്ചത് ? ഏയ് ...കാലും കയ്യും ആകെ പരതി .
അങ്ങനെ ഉണ്ടാവാറുണ്ട് 
.കൊച്ചു കുട്ടികൾക്ക് പറയാൻ അറിയില്ല.
ഇത്തിരി കൂടി മുതിർന്ന ഒരുത്തൻ പറയും.”. തിണ്ടിലെ ഓട്ടക്കകത്തേക്കു കളിക്കുന്ന ബോൾ പോയതാ. കയ്യിട്ടെടുത്തപ്പം മുള്ളു കുത്തി”
ഇത്തിരി കൂടി മൂത്തോരു ചെലപ്പോ കാര്യം മൂടി വെക്കും .
“ കാട്ടിലും തോട്ടിലും പോയി കളിച്ചു കടി വാങ്ങി ..”.ഇപ്പൊ വേദന ഒന്നും ഇല്ലാലോ . ഇനി അത് പറഞ്ഞു അടി വാങ്ങണ്ട .
ബോധം പോയ ശേഷം ആവും നമ്മളുടെ മുൻപിൽ എത്തുന്നത് .
മറ്റൊരു രസമുള്ള കാര്യം ഉണ്ട് ചില പാമ്പുകൾ ഏറെ സ്നേഹത്തോടെ ആണ് കടിക്കുന്നത് . ചില നേഴ്സമ്മമാരെ പോലെ ,വേദന തീരെ അറിയാതെ കുത്തിവെക്കും അവർ ...സൂചി ദേഹത്തു കൊണ്ടോ എന്ന് പോലും അറിയില്ല . ശംഖു വരയൻ ഇത്തരത്തിൽ തീരെ നോവിക്കാതെ കാര്യം സാധിക്കുന്ന ആളാണ് .

ചെക്കന്റെ കാര്യത്തിൽ ഒരു പിടിയും കിട്ടിയില്ല .

ചില ടെസ്റ്റുകൾ ഒക്കെ എടുത്തയച്ചു.
“ എന്താവും ? ഇനി തലച്ചോറിന്റെ പഴുപ്പാവ്വോ ?
“ഏയ് “ പനിയില്ല , മറ്റു ലക്ഷണങ്ങൾ ഇല്ല .
മനസ്സിൽ കൂട്ടലും കിഴിക്കലും നടത്തി ...ഒടുക്കം കിട്ടിയ ഉത്തരം പൂജ്യം .
മുത്തിയമ്മയെ വീണ്ടും അടുത്തേക്ക് വിളിച്ചു .




“ ചെക്കൻ ഏഡയാ കെടന്നിരുന്നത് ,നിങ്ങൾ എടുത്തോണ്ട് വരുമ്പോ?”
“ആ വണ്ടീല് . കറണ്ടുണ്ടാക്കുന്ന മിഷ്യൻ വെച്ചിരുന്ന വണ്ടീല്ലേ ,
അയില് . ചെക്കൻ അത് സ്റ്റാർട്ട് ആകുന്നോ നോക്കി ഇരിക്കുന്നുണ്ടേനും . കൊറേരം കഴിഞ്ഞ കണ്ടില്ല . ആഡയാറ്റം ഉണ്ടാവൂന്നു ഞങ്ങ കര്തി “
എല്ലാം വ്യക്തമായി .
ജനറേറ്റർ വെച്ചിരുന്നത് ഒരു ലോറിയിൽ .അതിന്റെ പ്രവർത്തനം നോക്കി അത്ഭുതം കൂറി നോക്കി നിന്ന ചെക്കൻ ഉറക്കം വന്നപ്പോ ആ ലോറിയിൽ ജെനെറേറ്ററിനു അരിയെ കെടന്നുറങ്ങി . പിന്നെ എണീറ്റില്ല .

ചെക്കന്റെ മുഖം ഒന്ന് കൂടി നോക്കി.അന്തി ചോപ്പ് പോലെ ചൊവന്നു തുടുത്തിരുന്നു .
കാർബൺ മോണോക്‌സൈഡ് പോയ്‌സണിങ് .
പിന്നെ എല്ലാം പെട്ടെന്നായി . രക്തം എടുത്തു . സ്പെക്ട്രോ ഫോട്ടോമെട്രി ചെയ്യാൻ വിട്ടു ബയോകെമിസ്ട്രിയിലേക്കു .
നാൽപ്പതു ശതമാനത്തിലേറെ കാർബോക്‌സി ഹീമോഗ്ലോബിൻ .
ഇത്രയും ബോധം ഇല്ലാതെ ആവാൻ നല്ലോണം അകത്തു ചെന്ന് കാണണം .ഒരു രാതി മുഴുവൻ ജനറേറ്ററിന്റെ പുകയും കൊണ്ട് കിടന്നുറങ്ങിയാൽ മറിച്ചാവില്ലാലോ .
കാർബൺ മോണോക്സൈഡ് എന്ന നിറമോ മണമോ ഇല്ലാതെ വാതകം പടിഞ്ഞാറൻ രാജ്യങ്ങളിൽ പലപ്പോഴും കേടായ സ്ടവ് കത്തിച്ചു വെക്കുന്ന മുറികളിൽ നിന്ന് ജോലി ചെയ്യുന്നവരിൽ ആണ് .
 നമ്മുടെ നാട്ടിൽ ഇത് വല്ലപ്പോഴും ആണ് ഉണ്ടാവാറു .വാഹനങ്ങളുടെ പുക ഏറെ നേരം ശ്വസിക്കുന്നത് കൊണ്ടോ ,തീയിൽ നിന്ന് രക്ഷപ്പെട്ടവരിലോ ആണ് കൂടുതലും .
കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ളോബിനുമായി കൈ കോർക്കും . ഹീമോഗ്ലോബിൻ ഓക്സിജനെ തഴയും എന്നത് മാത്രമല്ല ,ഉള്ള ഓക്സിജനെ സെല്ലുകളിലേക്കു സംക്രമിപ്പിക്കുന്നതും മുടക്കും .സെല്ലുകൾക്കു ഓക്സിജൻ ഇല്ലാതെ എത്ര നേരം നിലനിൽക്കാൻ ആവും ?
ചെറിയ തോതിൽ ആണ് പോയ്‌സണിങ് എങ്കിൽ തലവേദനയോ ഛർദിയോ തലകറക്കമോ ഒക്കെ ആവും . ഇത്തിരി കൂടിയ തരത്തിൽ ആവുമ്പൊ ബോധം പോവും ,തലച്ചോറും ഹൃദയവും എല്ലാം തകരാറിൽ ആവും .


നമ്മൾ അറിയേണ്ടത്



ഒരു പാട് വാഹനങ്ങൾ നിർത്തിയിടുന്നതും വായു സഞ്ചാരം കുറഞ്ഞതുമായ സ്ഥലങ്ങൾ ഉദാഹരണത്തിന് , സിനിമാ തീയേറ്ററുകയിലെ പാർക്കിങ് ഏറിയ പലപ്പോഴും കെട്ടിടത്തിന്റ അടിയിൽ വായു സഞ്ചാരം ഇല്ലാത്ത ഇടത്താവും .ഒരു സിനിമ വിട്ട അവസരം ഒരു പാട് വാഹനങ്ങൾ സ്റ്റാർട്ട് ആക്കി ,ബൈക്കുകൾ റെയിസ് ചെയ്തു പോവുമ്പോ അവിടെ ആകെ പുക നിറയും. പലപ്പോഴും ഇതൊന്നും ഓർക്കാതെ കുഞ്ഞുങ്ങളുമായി നമ്മൾ വണ്ടിയിൽ ഇരിക്കും . പലപ്പോഴും വണ്ടി എടുത്തു പുറത്തേക്കു പോകാൻ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന ഈ സാഹചര്യം കാർബൺ മോണോക്‌സൈഡ് പോയ്‌സണിങ് ഉണ്ടാവാൻ ഏറെ സാധ്യത ഉള്ളതാണ് .

വലിയ കെട്ടിടങ്ങളിൽ തീ പടരുമ്പോ .പൊള്ളലേൽക്കാനുള്ള സാധ്യതക്കൊപ്പം ഇങ്ങനെയും ഉണ്ടൊരു കാണാത്ത ഭീകരൻ എന്ന കാര്യം ഓർക്കുക .പ്രത്യേകിച്ച് മുറികളിലും ഇടനാഴികളിലും ഒക്കെ പെട്ട് പോകുന്നവർ .
ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കാണുക.

എങ്ങാനും ഇങ്ങനെ ഉള്ള ഇടങ്ങളിൽ പെട്ടാൽ , എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറിപ്പോവുക നല്ല വായു സഞ്ചാരം ഉള്ളിടത്തേക്കു.
എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി ഓക്സിജൻ ശ്വസിക്കുക . നൂറു ശതമാനം ഓക്സിജൻ ആണ് നമുക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പ്രതിവിധി.


ഓക്സിജൻ ഹൈ പ്രെഷറിൽ കൊടുക്കുന്ന ഹൈപർബാറിക് ഓക്സിജൻ തെറാപ്പി കൊടുക്കാൻ ഉള്ള സൗകര്യം ഇവിടെ സാധാരണമായി ഉണ്ടാവാറില്ല.

കാര്യം പറഞ്ഞു പറഞ്ഞു കഥ മുഴുമിപ്പിച്ചില്ല .


മുത്തിയമ്മ ഒറ്റക്കാണ് തിരിച്ചു പോയത്....
വല്ലങ്കി വേലയുടെ തിമിർപ്പ് തീരുമ്പോഴേക്കും കുഴിയിൽ പോയ കണ്ണുകളിൽ കരിംപുകയുടെ ഇരുട്ടു മാത്രം ബാക്കിയായി













Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?