chest deformity


നെഞ്ചുംകൂടിനെ കുറിച്ച്, 
അതിന്റെഇത്തിരി വൈകൃതങ്ങളെക്കുറിച്ചു   ഇന്ന് പറയാം.
കടുകട്ടി ശാസ്ത്രം പറയും മുൻപ് ഇത്തിരി കത്തിയടിക്കാം.
പുരുഷ സൗന്ദര്യം എന്ന് പറയുമ്പോൾ  മലയാളിയുടെ മനസ്സിൽ  ഓടിയെത്തുന്നത് എന്താവും?
ഈ പഴയ മലബാറുകാരന്റെ മനസ്സിൽ വരുന്നത്  തോരാത്ത മഴയിൽ വയൽചെളിയിൽ പിരിയോലക്കുടക്കീഴിൽ നിരയായി  കൂനി നിന്ന് അമ്മയും കൂട്ടരും  ഞാറു നടുമ്പോ താളത്തിൽ പാടിക്കേട്ട  വടക്കൻ പാട്ടുകൾ. 
പെരുമഴ പെയ്യുന്ന കർക്കടത്തിൽ സ്‌കൂൾ അവധി ആവുമ്പൊ വയലിറമ്പിൽ  ഞണ്ടും ഞവിഞ്ഞിയും തെരയുമ്പോഴും ശ്രദ്ധ പാട്ടിലേക്കാവും. നാടൻ ശീലുകളിൽ  വരച്ചു വെച്ച ആരോമൽ ചേകവരുടെ രൂപം.
'കുന്നത്ത് വെച്ച വിളക്ക് പോലെ,
ചന്ദനക്കാതൽ കടഞ്ഞ പോലെ,
ശംഖു കടഞ്ഞ കഴുത്തഴകും....
ആനയുടെ മസ്തകം പോലെ വിരിഞ്ഞനെഞ്ചും '
വേറെ ചിലർക്ക് ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രങ്ങളുടെ ശിൽപഭംഗി ആവും മനസ്സിലെത്തുക.
രണ്ടായാലും മുഖ സൗന്ദര്യത്തിലും മുൻപ് മനസ്സിൽ വരുന്നത് മെയ്യഴക് ആണ്.
തന്നെ ഗൗനിക്കാതെ നെഞ്ചും വിരിച്ചു നടന്നു മറഞ്ഞ പുരുഷ കേസരിയെ  കാലിൽ ദർഭമുന കൊണ്ടെന്ന  നാട്യത്തിൽ രണ്ടാമതൊന്നു തിരിഞ്ഞു നോക്കാതിരിക്കാൻ ഏതു ശകുന്തളക്കു ആവും.
ഹൈസ്‌കൂൾ ക്ലാസ്സുകളിൽ എത്തിയപ്പോ ആണ് ഭാഷ എന്നത് ആശയ വിനിമയത്തിന് വേണ്ടി  'തോന്നുംപോലെ'  അങ്ങ് എടുത്തു പയറ്റാൻ ഉള്ളതല്ല എന്ന് തിരിച്ചറിഞ്ഞത്,
 അതിനും ചില   ' വ്യവസ്ഥയും വെള്ളിയാഴ്ചയും '  ഒക്കെ ഉണ്ടെന്നു അറിഞ്ഞത്പിന്നീടാണ് . വ്യാകരണവും വിഭക്തിയും ഒക്കെ.
രാഘവൻ മാഷ് തല്ലിപ്പടിപ്പിച്ച  വ്യാകരണങ്ങളിൽ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നത്   'ഉപമയും ഉൽപ്രേക്ഷയും,കാകളിയും മഞ്ജരിയും ഒക്കെ '.
"കംസന്റെ നെഞ്ചിനോടൊത്ത കരിങ്കല്ലേ " എന്ന് പറഞ്ഞാൽ   ഉൽപ്രേക്ഷ. 
കരിങ്കല്ലിനെ പോലെ ഉറപ്പുള്ള നെഞ്ചാണ് കംസന്റെ എന്ന് 'ഉപമിക്കുമ്പോ'   അതിത്തിരി കുറഞ്ഞു പോകും എന്ന് കവിക്ക് തോന്നിയത് കൊണ്ട് , 'ഗോൾഡ് സ്റ്റാൻഡേർഡ്' കല്ലിനു കൊടുത്തില്ല. നെഞ്ചിനു കൊടുത്തു.
അതാണ് കവി.


നെഞ്ചും കൂട് 


ഏറ്റവും വിലപിടിപ്പുള്ളതൊക്കെ സൂക്ഷിക്കുന്നത് അത്ര തന്നെ   മനോഹരമായ പെട്ടികൾക്കുള്ളിൽ ആണ്.   കഴിഞ്ഞ നൂറ്റാണ്ടിലെ ഒക്കെ ആമാടപ്പെട്ടികൾ എത്ര മനോഹരങ്ങൾ ആണ്.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങൾ പെട്ടെന്നൊന്നും കേടു വരാത്ത വിധം ആണ് സൂക്ഷിപ്പ്. പെട്ടെന്നൊന്നും മതില് ഭേദിച്ച് കടക്കാൻ ആവാത്ത പേടകത്തിൽ തലച്ചോറും, അത്രയ്ക്ക് കേമം അല്ല  എങ്കിലും ചുറ്റും വേലി കെട്ടി അടച്ച  നെഞ്ചുംകൂടും.
നെഞ്ചിന്റെ കാര്യത്തിൽ  അടച്ചുറപ്പിനേക്കാൾ ഏറെ അഴകിന് മുൻ‌തൂക്കം.
പുറകിൽ ബലമുള്ളൊരു തൂണിൽ നിന്ന് വരിവരിയായി മുന്നോട്ട് പോവുന്ന വാരിയെല്ലുകൾ എല്ലാരും ചെന്ന് ചേരുന്നൊരു തരുണാസ്ഥി. ശ്വാസം എടുക്കാനും വിടാനും തുഴച്ചിൽകാരെ പോലെ.  വഞ്ചിപ്പാട്ടിന്റെ  ഒരേ താളത്തിൽ മേലോട്ടും താഴോട്ടും. 
പെട്ടിക്കു പുറത്തു 'കല്ലിൽ കൊത്തിയ കവിത പോലെ മനോഹരമായ മസിലുകൾ'ചുറ്റും.
ആരും നോക്കി നിന്ന് പോവും.

അപ്പൊ വൈകല്യങ്ങൾ ? 


മനോഹരമായ ഈ ആമാട പെട്ടിയുടെ ആകൃതി മാറുന്നത് എപ്പോഴൊക്കെ?


Pigeon chest

 2 .  KYPHOSIS


ഈ ഭാഗത്തു നട്ടെല്ല്   'C 'ആകൃതിയിൽ ഇത്തിരി  ഒന്ന്  മുന്നോട്ട് വളഞ്ഞു ആണ്. അതിത്തിരി കൂടുതൽ മുന്നോട്ട് കൂനി ആയാലോ  വശങ്ങളിലേക്ക് ചെരിഞ്ഞായാലോ  ബുദ്ധിമുട്ടായി.
മുന്നോട്ട് വളവു  (  KYPHOSIS)  കൂടുമ്പോ   'കുഞ്ഞിക്കൂനൻ '    എന്നാവും പരിഹാസം.

വശങ്ങളിലേക്ക് ചെരിവ് ( SCOLIOSIS)   


ഒരു തോൾ വശങ്ങളിലേക്ക് ചെരിവ് ഇത്തിരി ഒക്കെ ആവുമ്പൊ  അത് 'ലാലേട്ടനോടു  ' സാദൃശ്യം എന്ന് ആവും. 
പക്ഷെ  അതിത്തിരി കൂടി ഒരുപാടാവുമ്പോ ആ വശത്തെ വാരിയെല്ലുകൾ ആകെ ചെറുതായി ഉള്ളിലെ ശ്വാസകോശം വികസിക്കാൻ ബുദ്ധിമുട്ടാവുന്ന രീതിയിൽ ഞെങ്ങി ഞെരുങ്ങും.

3 .വാരിയെല്ലുകൾ ഒടിഞ്ഞും,വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ട് ആകൃതി മാറിയും വൈകല്യങ്ങൾ ഉണ്ടാവാം.(Rickets)
ഇത്  ഉണ്ടാവുമ്പോ വാരിയെല്ലുകളുടെ മുന്നറ്റം ഇത്തിരി വീർത്തു വന്നു  ഒരു മാല പോലെ തോന്നിപ്പിക്കും. 
നെഞ്ചും കൂടിന്റെ ഏറ്റവും കീഴെ താഴോട്ട് ഒരു ചാലായി കുഴിഞ്ഞിരിക്കാം.  

'PECTUS EXCAVATUEM ' OR  FUNNEL  CHEST  


 വാരിയെല്ലുകളുടെ മുൻഭാഗവും  തരുണാസ്ഥിയും  പിന്നിലേക്ക് വലിഞ്ഞു ഒരു കുഴി രൂപപ്പെടാം.   മലർന്നു കിടന്നാൽ നെഞ്ചിൽ കൂടിനു മുന്നിലൊരു ആമ്പൽ കുളം . നെഞ്ചിന്റെ മേലെ ഭാഗം   തരുണാസ്ഥിയുടെ മേലറ്റവും  ആദ്യത്തെ രണ്ടു വാരിയെല്ലുകളും ഇത്തരത്തിൽ ഉൾ വലിയുന്നില്ല.കുഴി രൂപപ്പെടുന്നത് നെഞ്ചിൻ നടുവിൽ ഏറെ താഴേയാണ്.




നെഞ്ചിലെ കൊച്ചു കുളം 

പെൺകുട്ടികളേക്കാൾ ഇത് ആൺകുട്ടികളിൽ ആണ് കാണുന്നത്.
ഇതത്ര അപൂർവ്വം ഒന്നുമല്ല.ആയിരത്തിൽ ഒരാൾക്ക്. ചിലയിടങ്ങളിൽ അതിലും കൂടുതൽ.

PECTUS CARINATUM 


എന്നൊരവസ്ഥ ഇതിനു കടകവിരുദ്ധം ആണ്.
കോഴിയുടെ നെഞ്ചു പോലെ മുന്നോട്ടു കൂർത്തു.
വാരിയെല്ലുകളുടെയും തരുണാസ്ഥിയുടെയും വൈകല്യം കൊണ്ട് മാത്രം പതിനൊന്നു രീതിയിൽ ഉള്ള ആകൃതി വ്യത്യാസങ്ങൾ ഉണ്ടാവാം.
ഇതേതൊക്കെ വിധത്തിൽ  എന്നും എത്ര മാത്രം എന്നും പ്രസക്തം ആവുന്നത് ചികിത്സ നിശ്ചയിക്കുന്ന ഇടത്താണ്.
വെറുതെ വിടണോ,  ശസ്ത്രക്രിയ ചെയ്യണോ , എപ്പോൾ ചെയ്യണം, ഏതു രീതിയിൽ ആവും ഇത് നേരെയാക്കാൻ എളുപ്പം എന്നതൊക്കെ  ഇത് ചികില്സിക്കുന്നവർക്കുള്ള തലവേദന.


വൈകല്യങ്ങൾ ഉണ്ടാവുന്നതിന്റെ രീതികൾ എങ്ങനെ എന്ന് പറഞ്ഞു. പക്ഷെ അതിന്റെ അടിസ്ഥാന കാരണങ്ങൾ ?


ജന്മ വൈകല്യങ്ങൾ. 
അതിൽ ചിലതു തലമുറകളിലൂടെ പകർന്ന് കിട്ടുന്നവയും ഉണ്ട്. ജനിതക വൈകല്യങ്ങളിൽ എടുത്തു പറയേണ്ടവ മാർഫാൻ സിൻഡ്രോം (MARFAN  SYNDROME  )എന്ന ഒന്ന്.  ഒറ്റ നോട്ടത്തിൽ ആരും ശ്രദ്ധിക്കുന്ന കോലം, നീണ്ടു മെലിഞ്ഞു ഒടിഞ്ഞു കുത്തി. എല്ലുകൾക്കും കണ്ണുകൾക്കും വൈകല്യം ഉണ്ടാവുന്ന അവസ്ഥ. പലപ്പോഴും ഹൃദയ വൈകല്യവും. 
മറ്റൊന്ന് NOONANS SYNDROME ,
അത് പോലെ അപൂർവ്വം ആയി പല ജനിതക വൈകല്യങ്ങളും. 
ഇത് കേട്ട് നെഞ്ചിലൊരു കൊച്ചു കുഴി കാണുമ്പോ ഇങ്ങനെ കുഴപ്പം പിടിച്ചത് ഏതെങ്കിലും ആവുമോ  എന്ന് വേവലാതിപ്പെടരുത്. അതൊക്കെ അപൂർവ്വം.

കശേരുക്കളുടെ വൈകല്യം.

ഇതും ജന്മനാ ഉള്ളത് തന്നെ. 
പണ്ടത്തെ ഓട്ടമുക്കാൽ കണ്ടവർ ഉണ്ടോ? അത് പോലത്തെ കുറെ എണ്ണം അടുക്കി അടുക്കി വെച്ച പോലെയാണ് നമ്മുടെ നട്ടെല്ല്.
അതിനു നടുവിലൂടെ സുഷുമ്ന കാണ്ഡം താഴേക്ക് സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ചുറ്റുമുള്ള ചലനങ്ങൾ ഒന്നും മൂപ്പരെ ബാധിക്കാതെ.
ഇവയിൽ ഒന്ന് പാതി മുറിഞ്ഞ രീതിയിൽ ആണെങ്കിലോ? 
നട്ടെല്ല് വളരും തോറും മെല്ലെ ഒരു വശത്തോട്ടു വളഞ്ഞു വളഞ്ഞു വരും.
"hemi vertebra " എന്ന രീതിയിൽ കശേരുക്കളുടെ വൈകല്യം ഇങ്ങനെ ഒരു സ്ഥിതി വിശേഷം ഉണ്ടാക്കാം.
ഇവ കൂടാതെ മറ്റൊരു പാട് അസുഖങ്ങൾ എല്ലിനെ ബാധിക്കുന്നവ ജനിതക രീതിയിൽ പകർന്നു കിട്ടും എങ്കിലും ലക്ഷണങ്ങൾ പതിയെയേ വരുള്ളൂ. 

ആർജ്ജിത വൈകല്യങ്ങൾ (acquired causes )


  • നേരത്തെ പറഞ്ഞ പോലെ വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ട് വരുന്ന റിക്കേറ്റ്സ്  (Rickets) ,
  • വിറ്റാമിൻ സി യുടെ കുറവ് കൊണ്ട് വരുന്ന സ്കർവി (scurvy) 










  • ചതവും ഒടിവും 
  • കുട്ടികളിൽ അടിക്കടി ശ്വാസം മുട്ട് ഉണ്ടാകുമ്പോൾ,  അത് ആസ്ത്മ കൊണ്ടാവാം, ഹൃദയ വൈകല്യങ്ങൾ ഉണ്ടാവുമ്പോൾ ആകാം, നെഞ്ചിന്റെ ആകൃതി മാറ്റം ഉണ്ടാവാൻ സാധ്യത ഏറും.
ഇങ്ങനെ ആകൃതി മാറാൻ കാരണം കുഞ്ഞുങ്ങളുടെ എല്ലുകൾ ഉണങ്ങാത്ത  കമ്പു പോലെ ആണ്.
വലിക്കുബോ ആകൃതി മാറും.
 പ്രായമായവരുടെ എല്ലുകൾ പൂർണ്ണ വളർച്ച എത്തിയത് കൊണ്ട് അവയുടെ രൂപ മാറ്റം വരാൻ എളുപ്പം അല്ല 



ഹൃദയ വൈകല്യം ഉള്ള കുഞ്ഞിന്റെ തുടർച്ചയായ ശ്വാസം മുട്ടൽ കൊണ്ട് നെഞ്ചു കുഴിഞ്ഞു പോവുന്നു. പിന്നെ പിന്നെ ഈ മാറ്റം സ്ഥായിയാവും.


ഒരേ നിലയിൽ കിടക്കേണ്ടി വരുമ്പോ 


സെറിബ്രൽ പാൽസിയോ സമാന ചലന വൈകല്യങ്ങളോ ഉണ്ടാവുമ്പോ ഒരേ പൊസിഷനിൽ ഏറെ നേരം കിടക്കേണ്ടി വരും. അത് ക്രമേണ എല്ലുകൾക്ക് രൂപമാറ്റം വരുത്തി ഇത്തരം വൈകല്യങ്ങളിലേക്കു നയിക്കാം.

ജീവിതത്തെ എങ്ങനെ / എത്ര മാത്രം ബാധിക്കാം ?


  • വൈകല്യങ്ങളിൽ പലതും ഉള്ളിലുള്ള അവയവങ്ങൾക്കു കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാത്തവ ആണ് .
  • എങ്കിലും  കൗമാരം ആവുമ്പോഴേക്കും സ്വന്തം രൂപത്തെ കുറിച്ച് അപകർഷതാബോധവും ആൽമവിശ്വാസക്കുറവും ഉണ്ടാവാൻ ഏറെ ഉണ്ട് സാധ്യത.
  • നട്ടെല്ലിന്റെ വളവ് ഏറെ ആവുമ്പൊ ചിലപ്പോ സുഷുമ്നക്കു തകരാറു ഉണ്ടാവാനും അതിന്റെ പ്രതാഘാതങ്ങൾ പല വിധത്തിൽ പ്രത്യക്ഷപ്പെടാനും ഇടയുണ്ട്.
  • ചില വൈകല്യങ്ങൾ  പ്രായം കൂടുമ്പോ കുറഞ്ഞു വരാറുണ്ട്.
 മറ്റു ചിലതു പ്രായമാവുമ്പോഴേക്ക് പ്രത്യേകിച്ച് കൗമാര ദശയിൽ എത്തുമ്പോഴേക്കും കൂടി കൂടി വരുന്നവ.

  • എന്തായാലും മിക്കവയും അഞ്ചാറ് വയസ്സിനു മുൻപ് ഇടപെടലുകൾ  വേണ്ടാ. വെറുതെ നോക്കിയിരുന്നാൽ മതി.
  • നേരത്തെ പറഞ്ഞവയിൽ മരുന്ന് കൊണ്ട് ചികിൽസിക്കേണ്ടവ ശരിയായി ചികിൽസിക്കാം 
  • അടിസ്ഥാന പ്രശ്നങ്ങൾ ചികിൽസിച്ചു മാറ്റാൻ ആവുന്നു എങ്കിൽ അത് ചെയ്യാം.ഉദാഹരണം :വിറ്റാമിനുകളുടെ കുറവ്.

അല്ലാത്തവ എപ്പോൾ ഇടപെടണം? 


  • നെഞ്ചുംകൂടു തീരെ വികസിക്കാത്തപ്പോ ശ്വാസകോശം വികസിക്കാൻ തടസം ആവും. അത് ശ്വാസം മുട്ടലിനു ഇടയാക്കും പ്രത്യേകിച്ച് വ്യായാമ വേളകളിൽ. അത്തരം കേസുകൾ ചികിൽസിക്കണം 
  • നെഞ്ചും കൂടു വികസിക്കാത്തപ്പോ ഹൃദയം വികസിക്കാൻ തടസ്സം നിൽക്കും, അത് കൊണ്ട് തലകറക്കം ബോധ ക്ഷയം ഒക്കെ ഉണ്ടാവാം. അതും വ്യായാമ വേളകളിൽ. ഇപ്പറഞ്ഞത് ഒക്കെ അപൂർവ്വം ആണ് കേട്ടോ.
  • ഇതൊന്നും ഇല്ലാതെ തന്നെ ഇത്തരം കേസുകളിൽ ഹൃദയ വൈകല്യങ്ങൾ ഒപ്പം ഉണ്ടാവാൻ ഉള്ള സാധ്യത കൂടുതൽ ഉണ്ട്. 
  • ചിലർക്ക് ഹൃദയത്തിന്റെ താളപ്പിഴകൾ ഏറെ അപൂർവ്വമായി. അതും ഉണ്ടാകാറുണ്ട്. 


അപ്പോ ചികിത്സ ?


അതിനു മുൻപ് വിശദമായ പരിശോധനകൾ വൈകല്യങ്ങളുടെ  രീതി അറിയാൻ വേണ്ടി വരും. ഹൃദയ വൈകല്യങ്ങൾ ഒപ്പമുണ്ടോ എന്നറിയാൻ 
  • ഇ സി ജി , 
  • എക്സ് റേ,
  • ECHO ടെസ്റ്റ്.
  • പിന്നെ സി ടി സ്കാൻ. 
  • ശരിക്കും 'സി ടി സ്കാൻ ത്രീ ഡി റീ കൺസ്ട്രക്ഷൻ എന്ന രീതി  കൊണ്ട് നെഞ്ചിന്റെ ആകെ മൊത്തം രൂപം കാണാം.വൈകല്യം കൃത്യമായി അറിയാം.
പ്രത്യേകിച്ച് അസഖിത ഒന്നുമില്ലാത്ത കൊച്ചു കുട്ടികളെ വെറുതെ വിടുക.
  1. അവരെ നോക്കി 'കഷ്ട്ടം വെക്കരുത് '.അങ്ങനെ ഒന്ന് ഒരു പ്രശ്നമേ അല്ല എന്ന രീതി മതി.
  2. അവന്റെ മുൻപിൽ വെച്ച് ടെൻഷൻ കാണിക്കാതെ  ഇരിക്കുക. 
  3. കൂട്ടുകാരോ മറ്റുള്ളവരോ കളിയാക്കാതെ ശ്രദ്ധിക്കണം. 
  4. കൂട്ടുകാർക്കൊപ്പം ജാള്യത തോന്നുന്ന രീതിയിൽ അനുഭവങ്ങൾ ഉണ്ടാവാതെ നോക്കാൻ സ്‌കൂളധികൃതരും ശ്രദ്ധിക്കണം.
ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാ വൈകല്യ അവസ്ഥകൾക്കും ബാധകം. 
മേൽപ്പറഞ്ഞ എന്തെങ്കിലും ശാരീരിക വൈഷമ്യങ്ങൾ  ഉണ്ടായാലോ , മൂപ്പർ അപകർഷത അനുഭവിക്കുകന്നു എങ്കിലോ  നമ്മൾ ഇടപെടാം 

പരിഹാരം ഓപ്പറേഷനിലൂടെ ആണ്


സർജറിയുടെ വിവിധ രീതികളെ കുറിച്ച് ഇവിടെ പറയുന്നില്ല ,അത് പിന്നീടൊരവസരത്തിൽ 






Comments

  1. Replies
    1. താങ്ക് യു

      Delete
  2. നന്ദി

    ReplyDelete
  3. Hello doctor, really informative. Can you please write on infant teeth decay

    ReplyDelete
    Replies
    1. I am not an expert in that area,better experts from dentistry. There were few articles in Infoclinic few months back.

      Delete
    2. I ll try to get the link and post here later.

      Delete
  4. Interesting and informative article .Thank you Sir.

    ReplyDelete
  5. നന്ദി പ്രശാന്ത്

    ReplyDelete

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി