പനിയോടൊപ്പം ഉള്ള ജന്നി


Image result for train journey

ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ,അല്ലെങ്കിൽ വീട്ടിലെ കണ്സൾട്ടേഷൻ മുറിയിൽ പരിശോധനയും രോഗ നിർണ്ണയവും ചികിത്സയും ആണ് പതിവ്, ഞങ്ങൾ ഡോക്ടർമാർക്ക്.ആശുപത്രിയുടെ നിലയും വിലയും സജ്ജീകരണങ്ങളും അനുസരിച്ചു അതേതൊക്കെ എന്തൊക്കെ എന്നത് ഏറിയും കുറഞ്ഞും ഇരിക്കും.
എന്നാൽ കഴുത്തിൽ കുഴലില്ലാതെ കൈയ്യിൽ കത്തിയും സൂചിയും ഒരായുധവും ഇല്ലാതെ, ‘വെറും വയറ്റിൽ’ വല്ലപ്പോഴും ഒക്കെ ചില പൊടിക്കൈ പ്രയോഗങ്ങൾ നടത്തേണ്ടി വരാറുണ്ട് .ഇത്തരം അനുഭവങ്ങൾ പഴയ തലമുറയിൽ ഉള്ളവർക്ക് കൂടും.തിരക്കുകൾക്കിടയിൽ വീണു കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ആവും, “പണ്ടാറം “ ഓരോന്ന് ചാടി വീഴുന്നത്.ആയുധം കരുതിയില്ല . "ഒന്നും കണ്ടില്ല കേട്ടില്ല"എന്ന് പറഞ്ഞൊഴിഞ്ഞു മാറാം.അതിനു മനസ്സനുവദിക്കാത്ത അവസരങ്ങൾ.അങ്ങനെ ഉള്ള അവസരങ്ങളിൽ ഗുരു കാരണവന്മാരുടെ കൃപാകടാക്ഷം കൊണ്ട് ആയുധമില്ലാതെ പയറ്റി കഷ്ട്ടിച്ചെങ്കിലും ഒപ്പിച്ചു ജയിച്ച അനുഭവങ്ങൾ.

അത്തരം കുറച്ചോർമ്മകൾ പങ്കു വെക്കാം.

എൺപതുകളുടെ അവസാനം, കുട്ടികളുടെ ചികിത്സ ഏതാണ്ടൊക്കെ പഠിച്ചു ഒരദ്ധ്യാപകൻ ആയി ചേർന്നേ ഉള്ളൂ.സുഹൃത്തുക്കളുമായി ഡൽഹിയിലേക്കു ഒരു യാത്ര.കേരള എക്സ്പ്രസ്സിൽ തൃശ്ശൂരിൽ നിന്ന് കയറിയാൽ അന്ന് രണ്ടു ദിവസമെടുക്കും ഡൽഹിയിൽ ഇറങ്ങാൻ. ഒപ്പം കൂട്ടുകാര് ഉണ്ടായിരുന്നത് കൊണ്ട് പാട്ടും പറച്ചിലും ഇത്തിരി വായനയും ഒക്കെയായി നേരം പോവാൻ അധികം ബുദ്ധി മുട്ടിയില്ല. രണ്ടാം ദിവസം രാത്രി. ജനവാസം തീരെ ഇല്ലാതെ പരന്നു കിടക്കുന്ന വയലുകൽക്കിടയിലൂടെ ആണ് യാത്ര.രണ്ടു സ്റ്റേഷനുകൾക്കിടയിൽ മണിക്കൂറുകളുടെ അകലം.ചുറ്റും നിന്നുയരുന്ന കൂർക്കം വലിയുടെ സംഗീതത്തിനിടയിലും ഉറക്കത്തിലേക്ക് വീണിരുന്നു.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഡോക്ടർ എന്നു കൂടി എഴുതി ചേര്ത്തത് വിനയായി.
ഒരു രാത്രിയിലെ സുഖമുള്ള ഉറക്കം മുടങ്ങി.
ആരോ സ്വിച്ച് ഇട്ടു .വെളിച്ചം വീണപ്പോൾ ഉണർന്നെങ്കിലും കണ്ണ് തുറക്കാതെ കിടന്നു.പേരും സീറ്റ്‌ നമ്പരും നോക്കി തെരഞ്ഞു പിടിച്ചു ആരോ കാൽക്കൽ തൊട്ടു വിളിച്ചപ്പോഴാണ് എണീറ്റത്.ടീട്ടി ആണ്.
``സാറോന്നു കൂടെ വരണം.ഒരു കുഞ്ഞിനു അസുഖം. അടുത്ത സ്റ്റെഷൻ എത്താൻ ഇനിയും നാല്പ്പത് മിനുട്ട് പിടിക്കും. “
കൈലി നേരെ ഉടുത്തു ബനിയൻ നേരെയാക്കി പുറകെ നടന്നു. കുറെയേറെ കമ്പാർട്ടുമെണ്ടുകൾ പുറകിലേക്ക് പോകേണ്ടി വന്നു. ഒച്ചപ്പാടിനിടയിൽ ഉറക്കം പോയവരൊക്കെ കൂട്ടം കൂടി നിന്ന് നോക്കി നില്ക്കുന്നതിനു നടുവിൽ ഒരു കുഞ്ഞു .ജന്നി വന്നു കണ്ണുകളും ചുണ്ടുംകൈകാലുകളും ഞെട്ടിക്കുന്നു . .ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കുട്ടിയുടെ അടുത്തെത്താൻ ഏറെ ബുദ്ധിമുട്ടി.
എല്ലാരും കാഴ്ചക്കാർ.അമ്മയുടെ മടിയിൽ കിടന്നു കൈകാലിട്ടടിക്കുന്നതിനിടയിൽ ശ്വാസം എടുക്കാതെ നീലപ്പു പടരുന്ന കാര്യം ആരും ശ്രദ്ധിച്ചില്ല.നല്ല പനി.
കഴുത്തിൽ മുറുകി കിടന്നിരുന്ന കോളറുകളും ബട്ടണുകളും അഴിച്ചു മാറ്റി.മലര്ന്നു കിടന്നിരുന്ന കുഞ്ഞിനെ കമഴ്ത്തി കിടത്തി വായിലെ വെള്ളം പുറത്തെക്കൊഴുക്കി കളഞ്ഞപ്പോ ശ്വാസ തടസ്സം നീങ്ങി.
ഇത്തരം അവസ്ഥകളിൽ അടിസ്ഥാന ശുശ്രൂഷ നല്കാൻ നമ്മൾ എല്ലാരും അറിയണം .ഒരപകട സ്ഥലത്ത് എത്തുമ്പോ കാഴ്ച്ച കണ്ടാസ്വദിച്ച് കാമറ സ്വിച്ച് ഓണ്‍ ചെയ്യുന്ന “പുതിയ സംസ്കാരം” അന്നുണ്ടായിരുന്നില്ല.അവർക്കു എന്തെങ്കിലും ചെയ്യണം എന്നുണ്ട് . പക്ഷെ എന്ത് ചെയ്യണം എങ്ങനെ എന്ന അറിവില്ലായിരുന്നു എന്ന് മാത്രം .ഏതോ ഭാഷയിൽ അലമുറയിട്ടു കരയുന്ന ഒരു പാവം സ്ത്രീ .ഭാഷയുടെ വിടവ് കൊണ്ട് ഒന്നും ചോദിച്ചു മനസ്സിലാക്കാൻ പറ്റുന്നില്ല അതിനൊട്ടു നേരവും ഇല്ല .ഒരു പാത്രത്തിൽ വെള്ളം കൊണ്ട് വരാൻ പറഞ്ഞു . ഒരു തോർത്ത് മുണ്ട്.റ്വെള്ളത്തിൽ മുക്കി തുടച്ചു .ആളുകളെ മാറ്റി ഇത്തിരി കൂടി വായു സഞ്ചാരം ഉണ്ടാക്കി ഫാനിന്റെ അരികിലേക്ക് നീക്കി കിടത്തി .നെറ്റിയിൽ മാത്രമല്ല മേലാസകലം വെള്ളം കൊണ്ട് മുക്കി തുടച്ചു.
“സാറേ അയിസ് വെള്ളം കൊണ്ട് വരട്ടെ .” അത് വേണ്ട . ഈ വെള്ളം മതി .ഐസ് വെള്ളം കൊണ്ട് പെട്ടെന്ന് തണുപ്പിച്ചാൽ കുളിര് കൊണ്ട് വിറയൽ ആവും ,അത് പിന്നീട് കൂടുതൽ ചൂട് ഉണ്ടാവാൻ ഇടയാക്കും . സാധാരണ വെള്ളം മതി.ദേഹമാകെ നനച്ചു തുടച്ചു നല്ല വായുസഞ്ചാരം കൂടി ആവുമ്പോ ദേഹത്തെ ചൂട് വലിച്ചെടുത്തു വെള്ളം ആവിയാകും , അങ്ങനെ ആണ് ഈ രീതി കൊണ്ട് ശരീരോഷ്മാവ് കുറക്കാൻ പറ്റുന്നത്.
ഇത്തിരി നേരം കൊണ്ട് പനിക്ക് കുറവ് കിട്ടി .ജന്നി അടങ്ങി .അപ്പോഴേക്കും ആരൊക്കെയോ തിരഞ്ഞു പിടിച്ചു രണ്ടു ബോഗികൾക്കിപ്പുറത്തു നിന്ന് പാരസറ്റമോൾ സിറപ്പ് സംഘടിപ്പിച്ചു കൊണ്ട് വന്നിരുന്നു .ബോധം വന്ന ശേഷം കുട്ടിക്ക് സിറപ്പ് കൊടുത്തു .അവരിറങ്ങും വരെ പനി വരാതെ നോക്കാനും പറ്റി.
ഇത്തരത്തിൽ ഒരു ചുറ്റുപാടുണ്ടായതും കൊണ്ടും പ്രാഥമിക ശുശ്രൂഷ കിട്ടാനുള്ള അവസരം ഉണ്ടായത് കൊണ്ടും ഈ കഥ ശുഭ പര്യവസായി ആയി.
അപൂർവമാണെങ്കിൽ പോലും ഇത്തരം കേസുകളിൽ ചിലപ്പോൾ ശാസ തടസ്സം കൊണ്ട് അത്യാഹിതങ്ങൾ ഉണ്ടാവാം.ദൂര യാത്രകൾക്കിടയിൽ പ്രത്യേകിച്ചും ആരുടേയും കൂട്ടില്ലാതെ കുട്ടികളെയും കൊണ്ട് യാത്ര പോവുമ്പോൾ, അത്യാവശ്യത്തിനുള്ള മരുന്നുകൾ നമ്മൾ കരുതണം.
പിന്നെ പ്രഥമ ശുശ്രൂഷകളുടെ ചില പൊടിക്കൈകളും നമ്മളിൽ ഓരോരുത്തരുടെയും കൈയ്യിലുണ്ടാവണം , ഇത് പോലുള്ള അവസരങ്ങളിൽ ഇടപെട്ടു ജീവൻ രക്ഷിക്കാനുള്ള മനസ്സും. 
കാലം മാറിയപ്പോ ഇന്ന് നമ്മൾ മലയാളികൾക്ക് ആരാന്റെ വേദന സുഖമുള്ളൊരു കാഴ്ച മാത്രമാണ് , കണ്ടാസ്വദിക്കാനും കാമറയിൽ പകർതതാനും.
കഥ പറഞ്ഞു കഴിഞ്ഞു.ഇനി അല്പ്പം കാര്യത്തിലേക്ക്.

കുട്ടികളിലെ പനിയോടൊപ്പമുള്ള ജന്നി.(Febrile seizure )

ജീവിതത്തിന്റെ രണ്ടാം പാതിയിൽ തിരക്ക് പിടിച്ച ഓട്ടം കഴിഞ്ഞൊരു ചാരുകസേരയിൽ ഇരുന്നു കണ്ണടക്കുമ്പോ കുട്ടികളെ പോറ്റി വളർത്തിയ കാലഘട്ടം മധുരിക്കുന്നൊരു ഓർമ്മയായി മനസ്സിൽ നിറയും . അപ്പോഴേക്കും അവരൊക്കെ ചിറകു മുളച്ചു ചില്ലകളിൽ നിന്ന് പറന്നു പോയിരിക്കും അവരുടെ ആകാശങ്ങളിലേക്ക്.എന്നാലും ആ , ചിരിയും കളിയും കൊഞ്ചലും പരിഭവവും പിച്ച വെപ്പും വീഴ്ചയും.അതോടൊപ്പം ആ കാലഘട്ടം ചിലർക്കെങ്കിലും ഇത്തിരി പേടിയോടെ ഓര്ക്കുന്ന, ഒരിക്കലും മറക്കാത്ത ചില ഓർമ്മകൾ ബാക്കി വെക്കാറുണ്ട് . “അപകടങ്ങളും ആശുപത്രി വാസവും .”
.അതിലൊന്നാണ് പനിയോടു കൂടി ഉണ്ടാവുന്ന ജന്നി .
ഇത്തിരി പനി കൊണ്ട് വാശി പിടിക്കുന്നവനെ ഒരു പുതപ്പും കൂടി പിടിച്ചു മടിയിലിരുത്തി പൊടിയരിക്കഞ്ഞി കോരിക്കൊടുക്കുമ്പോഴായിരിക്കും പനിയുടെ ചൂടിൽ ചുണ്ട് കോടി കൈകാലുകൾ വെട്ടിച്ചു വായിൽ നിന്നു നുരയും പതയും വരുന്നത്.എന്ത് ചെയ്യണം എന്നറിയാതെ നമ്മൾ അറിയാതെ നിലവിളിച്ചു പോവും.
ആശുപത്രിയിലെക്കെടുത്തോടും. കാംക്ഷനിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ ആവും, ഇത്രയേറെ ഭയം ആസ്ഥാനത്ത് ആയിരുന്നു .” ഈ പാമ്പിനു വിഷമില്ലായിരുന്നു “എന്നു മനസ്സിലാവുക.
Image result for paintings  AND  child on lap
https://goo.gl/images/dKqn4n

ആറുമാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള രണ്ടു മുതൽ അഞ്ചു ശതമാനം വരെ കുട്ടികളിൽ പനിയോടൊപ്പം ജന്നി ഉണ്ടാവാറുണ്ട്.പിന്നീട് അപസ്മാരമായി മാറാനുള്ള സാധ്യത വളരെ കുറവ് രക്തബന്ധമുള്ളവർക്കു ചെറുപ്പ കാലങ്ങളിൽ ഇങ്ങനെ ഉണ്ടാവുമ്പോൾ കുഞ്ഞുങ്ങൾക്ക്‌ സാധ്യത കൂടുതൽ ആണ്.ചില ജനിതക ഘടകങ്ങൾ ഈയാവസ്ഥയെ നിയന്ത്രിക്കുന്നുണ്ട്.
ഒരു കാര്യം ഉറപ്പായി പറയാം.തൊണ്ണൂറ്റി ഒൻപതു ശതമാനം കേസുകളിലും ബുദ്ധിമാന്ദ്യമോ മറ്റു പഠന വൈകല്യമോ ഒന്നും ബാക്കിപത്രമായി ശേഷിക്കില്ല

ജെന്നി വരുമ്പോൾ ശ്രദ്ധിക്കേണ്ട ചില പൊതു തത്വങ്ങൾ. 

  • കുട്ടിക്ക് ശ്വാസ തടസ്സം ഇല്ലാത്ത വണ്ണം വസ്ത്രങ്ങളും ആഭരണങ്ങളും മാറ്റണം..
  • തുപ്പലും വായിലെ ആഹാര പദാർത്ഥങ്ങളും തൊണ്ടയിൽ നിന്ന് ശ്വാസ നാളത്തിലേക്കു കയറി തടസ്സം വരാതിരിക്കാൻ ചരിച്ചോ കമഴ്ത്തിയോ കിടത്തുന്നതാവും നല്ലത് 
  • കൈകാലിട്ടടിക്കുമ്പോൾ മുറിവ് പറ്റാതിരിക്കാൻ ചുറ്റുപാട് ശ്രദ്ധിക്കണം 
  • വായിലേക്ക് ഒന്നും കയറ്റി വെക്കാതിരിക്കുക.മരുന്നുകൾ വായിലേക്ക് കൊടുക്കാൻ ശ്രമിക്കരുത് . 
  • പനി ഉണ്ടെങ്കിൽ അത് കുറയ്ക്കാനായി കാറ്റ് കിട്ടുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുക .പുതപ്പും കുപ്പായങ്ങളും മാറ്റിയ ശേഷം ജനാലകൾ തുറന്നു വെച്ചോ ഫാനിന്റെ കീഴിലേക്ക് മാറ്റി കിടത്തിയോ ഒക്കെ . തുണി നനച്ചു തുടക്കുകയും ചെയ്യണം. നേരത്തെ പറഞ്ഞ കാര്യം ഓർക്കുക.ഐസ് വെള്ളം വേണ്ട.നെറ്റിയിൽ മാത്രം തുടച്ചാൽ പോരാ.ശരീരം തണുക്കാൻ നല്ല വായുസഞ്ചാരം ഉള്ളിടത്തു കിടത്തണം. 
  • കയ്യിൽ താക്കോൽ പിടിപ്പിക്കുക തുടങ്ങിയ അന്ധവിശ്വാസങ്ങളെ കുറിച്ച് കൂടുതൽ പറയുന്നില്ല.
നമ്മുടെ കഥാനായകന് ഈ പ്രയോഗങ്ങൾ കൊണ്ട് പനി കുറഞ്ഞു.ജന്നി മുഴുവൻ ശമിച്ചു.താനേ ബോധം വന്നു ,കുഞ്ഞു കരഞ്ഞു തുടങ്ങി.
ഈ കുറിപ്പ് വായിച്ചവരും ഒരു ദീർഘനിശ്വാസം വിട്ടു.നന്നായി.
കഥയുടെ പര്യവസാനം നന്നായി.

"ഓ ഇത്രേ ഉള്ളൂ"എന്ന് പറയാൻ വരട്ടെ. പക്ഷെ ഇത്തിരി കൂടി അറിയാനുണ്ട്.

കാര്യങ്ങൾ ഏറെ ലാഘവ ബുദ്ധിയോടെ കാണും മുൻപ്.
ഈ പ്രായത്തിൽ പനിയോടു കൂടി വരുന്ന ജെന്നിയുടെ ഏതാണ്ട് എഴുപതു ശതമാനവും ഇക്കാരണം കൊണ്ടുള്ളതാണ്.
എന്നാൽ വളരെ ഏറെ ഗൌരവം ഉള്ള മറ്റു ചില അസുഖങ്ങളുടെ തുടക്കവും ഇതേ മാതിരി തന്നെ ആവാം.
അതിൽ ആദ്യം എടുത്തു പറയേണ്ടത് തലച്ചോറിനെയും അതിന്റെ പൊതിഞ്ഞ ആവരണങ്ങൾക്ക് ( മെനിഞ്ചസ് ).. പഴുപ്പ് ബാധിക്കുന്ന അവസ്ഥയെ കുറിച്ച്. (മെനിഞ്ചൈറ്റിസ് ).
അത്യന്തം ഗുരുതരമായ ഒന്നാണിത് .നേരത്തെ തിരിച്ചറിഞ്ഞു ചികിത്സ തുടങ്ങിയില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യത ഉണ്ട് . രോഗ ലക്ഷണങ്ങൾ കണ്ടു സംശയം തോന്നിയാൽ ചിലപ്പോ"നട്ടെല്ലിൽ നിന്ന് വെള്ളം കുത്തിയെടുത്തു" പരിശോധിക്കേണ്ടി വരും.ഇങ്ങനെ ചെയ്യുന്നത് ഈ രോഗം നേരത്തെ കണ്ടു പിടിക്കാനും ചികിത്സ തുടങ്ങാനും സഹായിക്കും.
എന്നാൽ പലപ്പോഴും ഇങ്ങനെ ഒരു നിര്ദേശം ഡോക്ടർമാരിൽ നിന്ന് കേൾക്കുമ്പോൾതന്നെ ഭയപ്പെട്ടു പിന്മാറി കുട്ടിയെ "ഏയ് അതൊന്നും വേണ്ടേ വേണ്ട " എന്നും പറഞ്ഞു,പ്രതിഷേധിച്ചു കുഞ്ഞിനേയും എടുത്തു കൊണ്ട് പോകാറുണ്ട് . അങ്ങനെ ചെയ്യുന്നത് കൊണ്ട് മാത്രം മുഴുവാനായി ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗം ശരിയായ ചികിത്സ കിട്ടാൻ വൈകി കുഞ്ഞുങ്ങളുടെ മരണമോ വൈകല്യങ്ങളോ സംഭവിച്ച ഒരു പാട് കേസുകൾ ഉണ്ട്.ഇത്തരം അസുഖങ്ങൾ എത്രയും നേരത്തെ ചികിത്സ തുടങ്ങിയാൽ മുഴുവനായി സുഖപ്പെടും.ഡോക്ടർമാർ അങ്ങനെ ഒരു സാധ്യത സംശയിക്കുന്നു എങ്കിൽ ശരിയായ പരിശോധനയിലൂടെ അങ്ങനെ ഒന്നല്ല എന്നത് ഉറപ്പാക്കുന്നത് തന്നെ നല്ലതു.
അത് പോലെ തന്നെ തലയ്ക്കു സംഭവിക്കുന്ന ക്ഷതം , കാരണം ഇല്ലാതെ ഉണ്ടായ അപസ്മാര ലക്ഷണങ്ങൾ എല്ലാം ഒരു ഡോക്ടറെ കാണിച്ചു വിദഗ്ധ അഭിപ്രായം നേടണം.സ്വയം തീരുമാനവും ചികിത്സാ വിധിയും ചിലപ്പോ ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

മറ്റു പരിശോധനകൾ വേണ്ടതെപ്പോഴൊക്കെ? 

  • കുടുംബത്തിൽ മറ്റാർക്കും ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല എങ്കിൽ 
  • ആദ്യമായി ഇങ്ങനെ ഉണ്ടാവുമ്പോൾ. 
  • ആറു മാസത്തിനു മുന്പും അഞ്ചു വയസ്സിനു ശേഷവും ഇങ്ങനെ സംഭവിക്കുമ്പോൾ 
  • പതിനഞ്ചു മിനിട്ടിനു ശേഷവും ഇത് നിരത്താതെ തുടരുമ്പോൾ 
  • ഒരു വശം മാത്രം കൂടുതലായി ഉണ്ടാവുന്നത് .. 
  • പനി ഇല്ലാതെ ജന്നി ഉണ്ടാവുമ്പോൾ.
മേലെ പറഞ്ഞ കേസുകളിൽ മറ്റു കാരണങ്ങൾ എന്തെങ്കിലും ആവുമോ എന്നതിന് വേണ്ട ശരിയായ പരിശോധനകൾ നടത്തണം.അതിൽ ഏറ്റവും പ്രധാനമായവ ഇലക്ട്രോ എൻസെഫലോഗ്രാം( ,ചുരുക്കപ്പേര് ഇ ഇ ജി ),എം ആർ ഐ പോലുള്ള സ്കാനിങ്ങുകൾ ഒക്കെ ആണ്.
തിരിയെ പോകും മുൻപ് ഡോക്ടറിൽ നിന്ന് ചോദിച്ചറിയേണ്ടത്.
രണ്ടു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു മനസ്സിലെ ആശങ്കകൾ ഒടുങ്ങി ആശ്പത്രി വിട്ടിറങ്ങും മുൻപ് മുഖത്തോട് മുഖം ഇരുന്നു അമ്മമാരോട് ഞങ്ങൾ ഡോക്ടർമാർ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ അപ്പാടെ ഒന്നാവര്തിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 
ഈ കാര്യം ഇനിയും വരാൻ സാധ്യത ഉണ്ട് .ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല , അഞ്ചു വയസ്സ് കഴിഞ്ഞാൽ പിന്നെ ഇതുണ്ടാവില്ല. 
ഇത് വരാതിരിക്കാൻ മാത്രമായി തുടര്ച്ചയായി അപസ്മാരത്തിനെതിരെ കൊടുക്കേണ്ട ഒരു മരുന്നും കൊടുക്കേണ്ടതില്ല.പരിശോധനകല്ക്ക് ശേഷം അപസ്മാരം ഉണ്ടെന്നു കണ്ടെതിയവര്ക്ക് മാത്രമേ ഇങ്ങനെ തുടർന്ന് മുടങ്ങാതെ മരുന്ന് കൊടുക്കേണ്ടതുള്ളൂ. 
പനി വരുമ്പോ തുടക്കത്തിൽ പനിയുടെ മരുന്ന് കൊടുക്കുന്നതാണ് നല്ലത് .ചെറിയ കുട്ടികളാണെങ്കിൽ മലദ്വാരത്തിൽ മരുന്ന് വെച്ചും പനി കുറയ്ക്കാം 
പനി കുറയുന്നത് വരേയ്ക്കും മൂന്നോ നാലോ ദിവസം മാത്രം .ജന്നി വരാതിരിക്കാനുള്ള.ചില മരുന്നുകൾ കൊടുക്കേണ്ടതുണ്ട് (ഡയസിപാം ,ക്ലൊബാസം തുടങ്ങിയവ).ഈ രണ്ടു മരുന്നുകൾ എത്ര വേണമെന്നതു കുട്ടിയുടെ പ്രായവും തൂക്കവും അനുസരിച്ചു ഡോക്ടർ പറഞ്ഞു തരുന്നതിനനുസരിച്ചു മനസ്സിലാക്കണം .ഇവ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുകയോ കരുതിവെക്കുകയോ ചെയ്യാവൂ. 
ഈ മരുന്നുകൾ ഒന്നും കുട്ടികൾ എടുത്തു കഴിചെക്കാൻ സാധ്യത ഉള്ളിടത് ശ്രദ്ധിക്കാതെ വെക്കരുത്. 
എവിടെ എങ്കിലും യാത്ര / വിരുന്നിനു പോവുമ്പോഴും ഈ മരുന്നുകൾ കൈയ്യിൽ കരുതണം.

Comments

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി