Hemophilia



എറണാകുളത്തു ഹീമോഫീലിയയെ കുറിച്ചൊരു ഏകദിന ശിൽപശാലയിൽ പങ്കെടുത്തു തിരിച്ചു പോരുന്ന വഴിയായിരുന്നു.
പടിഞ്ഞാറു നിന്ന് ചാഞ്ഞു വീഴുന്ന മഞ്ഞവെയിലിൽ കാറ്റ് കൊണ്ട് കണ്ണടച്ചിരുന്നപ്പോ എഴുപതുകളിൽ എം ബി ബി എസ്സിന് പഠിക്കുന്ന കാലം മനസ്സിലെത്തി.ഏതു കാര്യം പഠിപ്പിക്കുമ്പോഴും നൂറ്റാണ്ടുകൾക്കു മുൻപത്തെ ചരിത്രത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോവുമായിരുന്ന ഗുരുനാഥൻ,എം.ജി.സഹദേവൻ സാർ. സ്വതവേ വാക്കുകൾ കൊണ്ടമ്മാനമാടുന്ന സാർ ഹീമോഫീലിയ പോലൊരസുഖത്തെ കുറിച്ച് പറയുമ്പോൾ ഒന്നൂടി വാചാലനാകും. ഹീമോഫീലിയയുടെ ചരിത്രത്തിൽ തുടങ്ങി പതിയെ തെന്നി തെന്നി രക്ത ഗ്രൂപ്പുകളുടെ,രക്ത ദാനത്തിന്റെ പിന്നെ രക്തം കട്ടപിടിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ ഓരോന്നും കണ്ടെത്തിയതിന്റെ ചരിത്രങ്ങൾ. ഒരു പാട് ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങൾ പലവഴിയിലൂടെ ആയിരുന്നെങ്കിലും അതെല്ലാം ഹീമോഫീലിയ പോലൊരു അസുഖത്തിന്റെ ചികിത്സയെ സഹായിച്ചു.
പല കണ്ടുപിടുത്തങ്ങളും നമ്മൾ അറിയുന്നത് ആ ശാസ്ത്രജ്ഞന്മാരുടെ പേരിലാവും. രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളുടെ (Coagulation Factors ) കാര്യത്തിൽ അങ്ങനെ അല്ല. ഫാക്ടർ ഒൻപതു അറിയപ്പെടുന്നത് സ്റ്റീഫൻ ക്രിസ്റ്മസ് എന്ന അസുഖക്കാരന്റെ പേരിൽ. "ക്രിസ്റ്മസ് ഡിസീസ്". ഈ കൂട്ടത്തിലെ മറ്റു ഘടകങ്ങളുടെ പേരുകളും ഇങ്ങനെ ആണ.സാറിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.
"History of excessive bleeding in families were described in second century AD in Talmud a collection of jewish writings.At that time boys were exempted from circumcision if there is history of excessive bleed in two members in the family.
More details of hemophilia were known in early nineteenth century when the nature of the disease gradually became clear".
ആൺ കുട്ടികളിൽ ഇങ്ങനെ ഒരവസ്ഥ നേരത്തെ അറിഞ്ഞിരുന്നു എങ്കിലും ആയിരത്തി എണ്ണൂറ്റി മൂന്നിൽ ജോൺ കോർനാഡ് ഓട്ടോ ആണ് ഈ കാര്യം ശാസ്ത്രീയമാ രീതിയിൽ പ്രബന്ധമായി അവതരിപ്പിച്ചത്. അതും കഴിഞ്ഞു പത്തു വർഷത്തിന് ശേഷം, ജോൺ ഹെ ഇത്തിരി കൂടി മുന്നോട്ടു പോയി. അസുഖമുള്ള കുട്ടികളുടെ സഹോദരികൾ ആരോഗ്യവതികൾ ആയിരിക്കെ തന്നെ അവരിലൂടെ പിറക്കുന്ന രണ്ടാം തലമുറയിലെ ആൺകുട്ടികളിൽ ഇതാവർത്തിക്കുന്നു എന്ന കാര്യം അന്ന് ന്യൂ ഇംഗ്ലണ്ട് ജേർണലിൽ പ്രസിദ്ധീകരിച്ചു. ആദ്യം "ഹെമറാഫിലിയ" എന്നും അത് ചുരുക്കി ഹീമോഫീലിയ എന്നും ഈ അവസ്ഥക്ക് പേര് നൽകിയത് ഡോക്ടർ ഷോൺലീൻ എന്നൊരു പ്രൊഫെസ്സറും അദ്ദേഹത്തിന്റെ ശിഷ്യൻ ഫ്രഡറിക്സ് ഹോഫ്‌സും കൂടി,ആയിരത്തി എണ്ണൂറ്റി ഇരുപത്തി എട്ടിൽ. അത് കഴിഞ്ഞു ഒരു നൂറ്റാണ്ടിനു ശേഷം തൊള്ളായിരത്തി ഇരുപത്തിആറിൽ ആണ് സമാനമായ മറ്റൊരാവസ്ഥ ഡോക്ടർ എറിക് വോൺ വില്ലിബ്രാൻഡ് എന്നയാൾ കണ്ടെത്തിയത്.ഹീമോഫീലിയ പോലെ തന്നെ എങ്കിലും ആൺ പെൺ വ്യത്യാസം ഇല്ലാതെ രണ്ടു കൂട്ടരിലും ഒരു പോലെ ബാധിക്കുന്ന അവസ്ഥ.ഈയവസ്ഥ അക്കാലത്തു സ്യൂഡോ-ഹീമോഫീലിയ എന്നാണറിയപ്പെട്ടിരുന്നത്.പിന്നീട് വോൻ വില്ലിബ്രാൻഡ് ഡിസീസ് എന്ന പേരിൽ നമ്മളറിയുന്നു. എന്നാൽ ഈ കാലഘട്ടങ്ങളിൽ ഒന്നും ഈ അസുഖങ്ങളുടെ അടിസ്ഥാന കാരണം എന്തെന്ന് അറിഞ്ഞിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി ആവുമ്പോഴേക്കും ആണ് രക്തം കട്ടപിടിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ ഓരോന്നായി കണ്ടെത്തുന്നത്ഫാക്റ്റർ എട്ടും ഒൻപതും എല്ലാം. ഹീമോഫീലിയ തന്നെ രണ്ടു തരത്തിൽ ഉണ്ടെന്ന കാര്യം ആദ്യം പറഞ്ഞത് ഡോക്ടർ ആൽഫ്രഡോ പാവ്ലോസ്കി. ഹീമോഫീലിയയിൽ തന്നെ എൺപത്തി അഞ്ചു ശതമാനം കേസുകളും ഫാക്ടർ എട്ടിന്റെ കുറവ് കൊണ്ട് വരുന്നവ ബാക്കി പതിനഞ്ചു ശതമാനം ഫാക്ടർ ഒൻപതും.അവയെ യഥാക്രമം ഹീമോഫീലിയ എ എന്നും ഹീമോഫീലിയ ബി എന്നും വിളിച്ചു.അദ്ദേഹം.ഇത് തൊള്ളായിരത്തി നാൽപത്തി ഏഴിൽ.
അപൂർവ്വമായി കാണുന്ന ഹീമോഫീലിയ സി ഫാക്റ്റർ പതിനൊന്നിന്റെ കുറവ് കൊണ്ട് ഉണ്ടാവുന്നതിനെ കുറിച്ച് അന്ന് അറിവുണ്ടായിരുന്നില്ല. അധികാരത്തിന്റെയും ആഡംബരത്തിന്റെയും കഥകൾക്കൊപ്പം ഇഴചേർന്ന ശാസ്ത്ര സത്യങ്ങൾ. നമ്മളറിയാത്ത കഥകൾ .പാണന്മാർ ആരും പാടി പൊലിപ്പിക്കാഞ്ഞത് കൊണ്ട് നമ്മൾ അറിയാതെ പോയവ.
ശാസ്ത്രത്തിന്റെ വളർച്ചയുടെ വഴികളിൽ പലപ്പോഴും കുതിച്ചു ചാട്ടം ഉണ്ടാവുന്നത് ആ കാലഘട്ടത്തിലെ ഭരണാധികാരികളിൽ ഏതെങ്കിലും ആ വിഷയത്തോട് പ്രത്യേക താൽപ്പര്യം ഉണ്ടാവുമ്പോഴാണ്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ വെന്റിലേറ്ററുകളുടെയും പോളിയോ വാക്‌സിനുകളുടെയും കണ്ടുപിടുത്തത്തിന്(പ്രസിഡന്റ് റൂസ്‌വെൽറ്റ് നേതൃത്വം നൽകിയ National Foundation for infantile paralysis എന്ന സന്നദ്ധസംഘടന ആണ് പോളിയോ വാക്സിൻ നിർമ്മാണത്തിന്റെ ചിലവുകൾ വഹിച്ചത് ) അതിനു കാരണമായത് അമേരിക്കൻ പ്രസിഡണ്ടിന്റെ പാരാലിസിസ് ആയിരുന്നു.   പോളിയോ എന്ന് വിധിയെഴുതി പിന്നീടത് മറ്റൊന്നാണെന്നു  (ഗില്ലൻബാരി)തിരിച്ചറിഞ്ഞു. ആ തെറ്റിദ്ധാരണ ഒരു തരത്തിൽ നന്നായി. എത്രയോ ജീവനുകൾ രക്ഷ നേടാനും ലക്ഷങ്ങളെ അംഗവൈകല്യത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാനും ആയി.

വൈദ്യ ശാസ്ത്ര ചരിത്രത്തിൽ സമാനമായ ഒരു പാട് കഥകളുണ്ട്.
                  Related image
https://goo.gl/images/wFnyBY
 പഠിക്കുന്ന നാളുകളിൽ ജനിറ്റിക്സ് ക്ലാസ്സുകളിൽ പെഡിഗ്രി ചാർട്ട് വരക്കുമായിരുന്നു.അവയിൽ ഓർമ്മയിൽ നിൽക്കുന്നത് റോയൽ ഡിസീസ് എന്ന് അറിയപ്പെടുന്ന ഹീമോഫീലിയയുടേത് തന്നെ.പതിനേഴാം നൂറ്റാണ്ടു മുതൽ ഏതാണ്ട് മൂന്നു നൂറ്റാണ്ടുകൾ ലോകരാഷ്ട്രങ്ങളുടെ നെറുകയിൽ തിളങ്ങി നിന്നിരുന്ന സൂര്യൻ അസ്തമിക്കാത്ത ഗ്രേയ്റ്റ് ബ്രിട്ടൻ.ലോകപ്രശസ്തരായ ചക്രവർത്തിമാരുടെയും രാജ്ഞിമാരുടെയും കഥകൾ യുദ്ധങ്ങളുടെ അധിനിവേശത്തിന്റെ കഥകൾ പറയുന്ന കൊട്ടാരങ്ങൾ. .ഒരു തിട്ടൂരം കൊണ്ടോ വാക്കു കൊണ്ടോ ആംഗ്യം കൊണ്ടോ ലോകം കീഴ്മേൽ മറിക്കാനുള്ള അധികാരം കയ്യാളിയ വിക്ടോറിയ മഹാറാണിയെ അറിയാത്തവരില്ല. ആയിരത്തി എണ്ണൂറ്റി പത്തൊമ്പതിൽ ജനിച്ചു ,എണ്ണൂറ്റി മുപ്പത്തി ഏഴു മുതൽ തൊള്ളായിരത്തി ഒന്ന് വരെ അറുപത്തിനാല് വർഷങ്ങൾ അധികാരത്തിൽ ലോകത്തിന്റെ നിറുകയിൽ. ഒൻപതു മക്കൾ. പെണ്മക്കൾ ലോകരാഷ്ട്രങ്ങളിലെ രാജകുടുംബങ്ങളിലേക്കു രാജ്ഞിമാരായി. .അവിടെ രാജകുമാരന്മാരും കുമാരിമാരും പിറന്നു വീണു. റഷ്യയിലേക്കും ജര്മനിയിലേക്കും സ്പെയിനിലേക്കും കുലീന രക്തം ഒഴുകിപ്പടർന്നു. ആദ്യത്തെ ആൺമക്കൾ ആരോഗ്യവാന്മാർ എട്ടാമൻ ലിയോപോൾഡ് പിറന്നു വീണ നാൾ തൊട്ടു മുറിവുകളിൽ നിന്ന് രക്തം നിൽക്കാതെ ഒഴുകി.സന്ധികളിൽ വേദനയും വീക്കവും.പെൺമക്കളിൽ രണ്ടു പേർക്ക് പിറന്നു വീണ ആൺകുട്ടികൾ ഇത് പോലെ.റഷ്യൻ ചക്രവർത്തി നിക്കോളാസിന്റെ രാജ്ഞിയായതു വിക്ടോറിയ മഹാറാണിയുടെ കൊച്ചുമകൾ അലക്‌സാൻഡ്ര . കാത്തു കാത്തിരുന്നു പിറന്നു വീണ രാജകുമാരനു (Tsavarich Alexis) ഇതേ വിധി. ചികിത്സകരിൽ വിശ്വാസം നശിച്ചതും റാസ്പുട്ടിൻ അവരെ സ്വാധീനിച്ചതും ചരിതം.

Image result for queen victoria and hemophilia with leopold
https://goo.gl/images/yZMVxy

 വിക്ടോറിയ രാജ്ഞിയുടെ എട്ടാമത്തെ പുത്രൻ  രാജകുമാരൻ "ലിയോപോൾഡ്" മുപ്പതാമത്തെ വയസ്സിൽ മരിച്ചു.കോണിപ്പടിയിൽ നിന്ന് വീഴുമ്പോ ഏറ്റ ചെറിയ പരിക്ക് മാത്രം.
 ഒരു നൂറ്റാണ്ടോളം ആ താവഴികളിൽ ഒരു പാട് രാജകുമാരന്മാരുടെ ദുഃഖാചരിത്രം എഴുതിക്കൊണ്ടു കടന്നു പോയി.  ഒടുവിൽ ആ വിഷവിത്തുകൾ കുറ്റിയറ്റു.തൊള്ളായിരത്തി നാല്പത്തിന് ശേഷം കേസുകൾ ഉണ്ടായതായി അറിവില്ല.
 ബ്രിട്ടീഷ് രാജകുടുംബത്തിലേതു ഹീമോഫീലിയ ബി ആയിരുന്നു. ലോകം മുഴുവൻ രക്തത്തിലെ ഏതോ ഘടകത്തിന്റെ കുറവ് നികത്താൻ രക്തം കൊടുത്തു പരിഹരിക്കാൻ ആവും എന്ന തത്വം ആരെങ്കിലും ഒക്കെ ചിന്തിച്ചു കാണണം.രക്ത ദാനത്തിന്റെ രീതികൾ ആ കാലഘട്ടത്തിൽ പ്രയോഗിചിരുന്നു എങ്കിലും ആയിരത്തി തൊള്ളായിരത്തിൽ ലാൻഡ്സ്റ്റീനറും പിന്നീട് ജൻസ്കിയും രക്ത ഗ്രൂപ്പുകളെ കുറിച്ച് അറിവുകൾ കൊണ്ട് വന്നതിനു ശേഷംആണ് ശാസ്ത്രീയമായ രീതിയിൽ രക്തവും അതിന്റെ ഘടകങ്ങളും ചികിത്സക്കായി വിപുലമായി ഉപയോഗത്തിൽ വന്നത്.തൊള്ളായിരത്തി അൻപതുകൾക്കു ശേഷം ഈ വഴിക്കു ഒരു പാട് മുന്നോട്ടു പോയി.
അറുപതുകളിൽ പ്ലാസ്മയും ക്രയോപ്രിസിബിറ്റേറ്റും എൺപതുകളിൽ ഫാക്റ്റർ എട്ടു വികസിപ്പിച്ചതും എല്ലാം.എൺപതുകളിൽ ഹീമോഫീലിയക്ക് ഫാക്റ്റർ കൊടുത്തു രക്ത വാർച്ചയും സന്ധികളിലെ പ്രശ്ങ്ങളും പരിഹരിക്കപ്പെട്ടു രക്ഷയായി എന്ന് കരുതിയത് തെറ്റി. രക്തത്തിലൂടെ കിട്ടിയ അണുബാധ പലരുടെയും ജീവൻ എടുത്തു.എയിഡ്സും ഹെപ്പറ്റെറ്റിസി ബിയും ഹെപ്പറ്റൈറ്റിസ് സി യും ഒക്കെ ഈ ഫാക്ടറിലൂടെ പകർന്നു കിട്ടി.
അവിടുന്നിങ്ങോട്ടു കൂടുതൽ മെച്ചപ്പെട്ടതിനെ തേടിയുള്ള പരീക്ഷണങ്ങൾ ആയിരുന്നു.പകർച്ച വ്യാധികൾ തീർത്തും ഇല്ലാതെ തികച്ചും സുരക്ഷിതം ആയതു.അധിക സമയത്തേക്ക് ഗുണം നിലനിൽക്കുന്നത് വില കുറഞ്ഞത് അങ്ങനെ ഓരോന്നിലും കൂടുതൽ മെച്ചമായവക്ക് വേണ്ടി.

പഴയ കഥകൾ ഓർത്തു കിടന്നു ഒന്ന് മയങ്ങിപോയി.

 കുട്ടിക്കാലത്തു കഥകൾ കെട്ടുറക്കത്തിലേക്കു വീഴുമ്പോ അറിയാതെ ആ കഥയിലെ രാജകുമാരനായി മാറും. ഇക്കുറി ഉറക്കത്തിലേക്കു വീണപ്പോ പക്ഷെ  കണ്ടത് ആരും കണ്ടിരിക്കാൻ ഇടയില്ലാത്ത ചില കാഴ്ചകൾ
 "പരവതാനി വിരിച്ച ഇടനാഴികളിലൂടെ നേർത്ത സംഗീതം കേട്ട് നടന്നെത്തിയ കൊത്തളങ്ങളിൽ നൃത്തം ആസ്വദിക്കുന്ന ചക്രവർത്തി. പൊന്നും രത്നങ്ങളും പതിച്ച സിംഹാസനം.ചിത്ര പുസ്തകങ്ങളിൽ മാത്രം കണ്ട അറ്റം കൂർത്തു വളഞ്ഞ ഷൂ.വെഞ്ചാമരങ്ങൾ ,വാളേന്തിയ ഭടന്മാർ.സംഗീതം എപ്പോഴോ മന്ത്രസ്ഥായിയിൽ ആയപ്പോ കാറ്റിൽ ഒഴുകി എത്തിയൊരു തേങ്ങൽ.കാതുകൾക്ക് തെറ്റിയതാവും എന്നേ കരുതിയുള്ളൂ.അതാവർത്തിച്ചപ്പോ അടക്കിപ്പിടിച്ചുള്ള കരച്ചിൽ തന്നെ എന്ന് ബോധ്യം വന്നപ്പോ പിന്നെ അവിടെ നിന്നില്ല.ഉറവിടം തേടി അലച്ചിലിനൊടുവിൽ പാതി ചാരിയ വാതിലിനു മുൻപിൽ ആണെത്തിയത്.മഹാറാണിയുടെ അന്തപ്പുരത്തിനു പുറത്തു എത്തിനോക്കുന്ന എന്റെ കഴുത്തിന് മേലെ ഒന്നൂടി തപ്പി നോക്കി.തല സ്ഥാനത്ത് തന്നെ ഉണ്ട്.പാറാവുകാരനെ ദൂരെക്കയച്ചു കാണണം.മഹാറാണിമാർക്കു മനസ്സ് തുറന്നൊന്നു വിതുമ്പിക്കരയാൻ വേണ്ടിയാകും.അധികാരങ്ങളുടെ കൊടുമുടിയിൽ ആവുമ്പോഴും നിസ്സഹായതയോടെ വിധിക്കു മുൻപിൽ അടിയറവു പറയേണ്ടി വരുന്ന ഒരമ്മ.
നീര് വന്നു വീർത്ത കാൽമുട്ടുകളിലെ വേദന കൊണ്ട് പിടയുന്ന ഒരുണ്ണിയെ മടിയിൽ കിടത്തി തലോടുന്ന 'അമ്മ.കണ്ണീരിറ്റു വീണ് നനയുന്ന പട്ടു മെത്ത".

അടിസ്ഥാന കാരണം 

 രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പതിമൂന്നു ഘടകങ്ങളിൽ എട്ടും ഒൻപതും (Factor VIII &IX) ഉണ്ടാക്കുന്നതിനെ നിയന്ത്രിക്കുന്ന ജീൻ എക്സ് ക്രോമോസോമിൽ ആണ്. ഈ ജീനുകളിൽ ഏതെങ്കിലും തകരാറു ഉണ്ടാവുമ്പോ ഈ ഘടകങ്ങൾ രക്തത്തിൽ ആവശ്യത്തിന് ഉണ്ടാവുന്നില്ല. ഈ ജീനുകളുടെ അഭാവം (DELETION ) ആവാം ,അവയുടെ മ്യൂട്ടേഷൻ (MUTATION) ആവാം,വേറെ ചില കാര്യങ്ങലും ആവാം. ഈ ഘടകത്തിന്റെ കുറവ് എത്ര മാത്രം എന്നതനുസരിച്ചു അസുഖത്തിന്റെ ഗൗരവം കൂടിയും കുറഞ്ഞും ഇരിക്കും.നമ്മളുടെ രക്തത്തിൽ ( 100 -150% ) ശരാശരി നൂറു ശതമാനം ഉള്ളിടത്തു ഇവരിൽ ഒരു ശതമാനത്തിൽ താഴെ (<1%) ഉള്ളവർ നേരത്തെ തന്നെ ലക്ഷണങ്ങൾ കാണിക്കും. ചെറിയ മുറിവോ ചതവോ ഉണ്ടാവുമ്പോഴോ ചിലപ്പോ ഒരു കാരണവും അല്ലാതെയോ ഒക്കെ നിൽക്കാത്ത രക്തസ്രാവം ഉണ്ടാവാം. ഇവയെ ഗുരുതരം (severe ) ഗണത്തിൽ പെടുത്തുന്നു. ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ (1 5%) moderate ഫാക്ടർ അളവ് ഉള്ളവർക്ക് ഇത്തിരി കുറഞ്ഞിരിക്കും എങ്കിലും പലപ്പോഴും ഗൗരവം കൂടുതൽ ഉള്ള രക്തസ്രാവം പതിവുണ്ട്.അഞ്ചു മുതൽ നാല്പതു ശതമാനം ലെവൽ ഉള്ളവർക്ക്(mild) പൊതുവെ രക്തസ്രാവം അപൂർവ്വം ആയിരിക്കും. ഓപ്പറേഷനോ മറ്റെന്തെങ്കിലും കാര്യത്തിനോ വേണ്ടി രക്ത പരിശോധന നടത്തുമ്പോ ആയിരിക്കും ഇത്തരക്കാർക്കുള്ള പ്രശ്നം തിരിച്ചറിയുന്നത് തന്നെ.



https://goo.gl/images/DizB6d

ഹീമോഫിലിയ എയും ബിയും സന്തതി പരമ്പരകളിലേക്കു പകർന്നു പോവുന്നത് "എക്സ് ലിങ്ക്ഡ് റിസെസ്സീവ്" എന്ന ജനിതക രീതി അനുസരിച്ചായതു കൊണ്ട് ആ രീതിയുടെ അടിസ്ഥാന തത്വങ്ങൾ ഇവിടെയും പ്രസക്തം ആണ്.

1 ആൺകുട്ടികളിൽ ഒരൊറ്റ (X) എക്സ് ക്രോമോസോം മാത്രം ഉള്ളത് കൊണ്ട് ഒരു ജീൻ തകരാർ കൊണ്ടും അസുഖ ബാധിതർ ആവും. പെൺകുട്ടികൾ അതെ സമയം അവരുടെ രണ്ടാമത്തെ എക്സ് ക്രോമോസോമിലെ നോർമൽ ആയ ജീൻ ഉള്ളത് കൊണ്ട് അസുഖ ബാധിതർ ആവില്ല.എന്നാൽ അസുഖ വാഹകർ (carrier) ആവും.അടുത്ത തലമുറയിലേക്കു അവർ കുഴപ്പം ഉള്ള ഈ ജീൻ പകർന്നു നൽകാം.അതൊരാൺകുഞ്ഞാണെങ്കിൽ അസുഖക്കാരൻ ആവും. പെൺകുഞ്ഞാണെങ്കിൽ വാഹകയും.

2 അച്ഛന് അസുഖം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ എക്സ് ക്രോമോസം എല്ലാ പെണ്മക്കൾക്കും പകർന്നു നൽകും.അവരൊക്കെ അസുഖ വാഹകർ (carriers)ആവും.അച്ഛൻ ആണ്മക്കൾക്കു എക്സ് (X) ക്രോമോസോം പകർന്നു നൽകുന്നില്ല.വൈ (Y) ക്രോമോസോം മാത്രം പകർന്നു നൽകുന്നത് കൊണ്ട് ആണ്കുട്ടികളിലേക്കു അസുഖം പകർന്നു നൽകുന്നില്ല.
പലപ്പോഴും ആരോഗ്യമുള്ള അമ്മയും അച്ഛനും ആവും അസുഖക്കാരന് .അവരുടെ ജനിതക പരിശോധനകൾ കൊണ്ട് മാത്രമാവും അമ്മ വാഹകയാണോ എന്നറിയുക.

മ്യൂട്ടേഷൻ 

  ഇനി ഇത് വരെ പറയാത്തൊരു കാര്യം.
അസുഖം സംശയിക്കുന്ന കുഞ്ഞിന്റെ "ഫാക്ടർ" അളവ് എത്ര ആണെന്ന് പരിശോധനയിൽ കണ്ടെത്തിയ ശേഷം അമ്മയുടെ ജനിതക പരിശോധന നടത്താറുണ്ട്.അടുത്ത കുഞ്ഞിന് വേണ്ടി തയ്യാറെടുക്കും മുൻപ് അവർ വാഹക ആണോ എന്നറിയാൻ. മിക്കപ്പോഴും അങ്ങനെ ആയിരിക്കും. അമ്മയുടെ കുടുംബത്തിലെ ആളുകളുടെ പരിശോധനകളും ചിലപ്പോ നടത്താറുണ്ട്.ഈ അവസരങ്ങളിൽ അപൂർവമായി രോഗിയായ കുഞ്ഞൊഴികെ ആരും ജനിതക വൈകല്യം ഉള്ളതായി കാണാത്ത അവസ്ഥ.അതായതു രോഗിയായ കുഞ്ഞിൽ നിന്നാണ് ഇതിന്റെ തുടക്കം.അങ്ങനെയും ആവാം. ഒരാളിൽ fresh mutation കൊണ്ട് ഇത് ഇങ്ങനെ ഒരു പരമ്പരക്ക് തുടക്കം കുറിക്കപ്പെടാം.
റോയൽ ഫാമിലിയുടെ ചരിത്രം എത്രയോ തവണ വിശകലനം ചെയ്യപ്പെട്ടിരിക്കുന്നു.വിക്ടോറിയ മഹാറാണിയിൽ മുളപൊട്ടി (fresh mutation )രണ്ടു നൂറ്റാണ്ടുകൾ കവച്ചു വെച്ച് നാലഞ്ചു തലമുറയിലൂടെ കടന്നു പോയി ഒടുങ്ങി പോയ ചരിത്രം.

രോഗലക്ഷണങ്ങൾ 

 ഏതെങ്കിലും ഒരു ക്ഷതം ഏൽക്കുമ്പോ പ്രതീക്ഷിക്കാത്ത രീതിയിലോ ,ചെറുതെങ്കിലും അസാധാരണമായി നീണ്ടു നിൽക്കുന്ന രീതിയിലോ അതുമല്ലെങ്കിൽ ഒരു കാരണവും ഇല്ലാതെയോ ഒക്കെ രക്തസ്രാവം കാണുമ്പോൾ ആണ് നമ്മൾ ഇതേക്കുറിച്ചു ആലോചിക്കുന്നത്.ഇങ്ങനെ ഉണ്ടാവാൻ ഒരു പാട് കാരണങ്ങൾ ഉണ്ടെങ്കിലും എടുത്തു പറയേണ്ടതാണ് ഹീമോഫീലിയ തന്നെ.
രക്തസ്രാവത്തിന്റെ തീവ്രത ഘടകത്തിന്റെ അളവനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും എന്ന് പറഞ്ഞുവല്ലോ.നവജാത ശിശുവായിരിക്കെ തന്നെ രക്തസ്രാവം ഉണ്ടാവാം.ബുദ്ധിമുട്ടുള്ള പ്രസവങ്ങളിൽ ശിരസ്സിലോ തലച്ചോറിലോ മറ്റു ആന്തരിക അവയവങ്ങളിലോ ഒക്കെ രക്ത സ്രാവം ഉണ്ടായേക്കാം.പൊക്കിൾക്കൊടി പൊഴിയുമ്പോഴോ കുത്തിവെപ്പു എടുത്തു കഴിഞ്ഞോ കാതു കുത്തുമ്പോഴോ അതുമല്ലെങ്കിൽ ചേലാകർമ്മം ചെയ്യുമ്പോഴോ മുടി കളയുമ്പോഴോ ഒക്കെ ആയിരിക്കും ഈയവസ്ഥ അറിയുന്നത്.
  പിന്നീട് കുട്ടികൾ മുട്ടിലിഴയുന്ന നാൾ തൊട്ടു പരിക്കുകൾക്കും വീഴ്ചകൾക്കും സാധ്യത ഏറുന്നു.ഹീമോഫീലിയയുടെ രക്തസ്രാവം പലപ്പോഴും തൊലിപ്പുറമേ അല്ല സന്ധികളിലും ആന്തരിക അവയവങ്ങളിലും ആണ് കൂടുതൽ.സന്ധികളിൽ അടിക്കടി ഉണ്ടാകുന്ന രക്തസ്രാവം അവയിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്തുകയും വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും.ആന്തരിക അവയവങ്ങളിൽ രക്തസ്രാവങ്ങളിൽ മരണകാരണമാവുന്നതു പലപ്പോഴും തലയിൽ ഏൽക്കുന്ന പരിക്കുകൾ കാരണം.

ചികിത്സ 

    കുറവുള്ള ഘടകം രക്തസ്രാവം ഉണ്ടാക്കാതെ ഇരിക്കാൻ തക്ക സുരക്ഷിതമായ ലെവലിൽ സ്ഥിരമായി നില നിർത്തുക എന്നതാണ് വേണ്ടത്. ഹീമോഫീലിയയുടെ കാരണങ്ങൾ എത്രയോ കാലങ്ങൾക്കും മുൻപേ അറിയാമായിരുന്നെങ്കിലും അതിനു വേണ്ട ഘടകങ്ങൾ വികസിപ്പിച്ചെടുത്തത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ.തൊള്ളായിരത്തി അമ്പതു വരെ രക്ത സ്രാവം ഉണ്ടാവുമ്പോ രക്തം മുഴുവനായി കൊടുക്കുന്ന രീതി ആയിരുന്നു.മിക്കപ്പോഴും ഘടകങ്ങൾ ആവശ്യത്തിന് ഉയർത്താൻ ഇത് കൊണ്ടാവില്ല.തൊള്ളായിരത്തി അറുപതു ആവുമ്പോഴേക്കും രക്ത ഘടകങ്ങൾ വേർതിരിച്ചെടുത്തു ആദ്യമൊക്കെ പ്ലാസ്മയും പിന്നീട് ക്രയോപ്രിസിപ്പിറ്റേറ്റും ഉപയോഗത്തിൽ വന്നു.എൺപതുകളിൽ ഈ ഫാക്ടറികൾ വേർതിരിച്ചെടുക്കാൻ ആയി.അന്ന് ഈ ഘടകങ്ങൾ രക്തദാനത്തിലൂടെ കിട്ടുന്ന പ്ലാസ്മയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന രീതി ആയിരുന്നു.
അന്ന് തൊട്ടു ഹീമോഫീലിയക്കാരുടെ ജീവിതം മെച്ചപ്പെട്ടു തുടങ്ങി.
പക്ഷെ ഈ സന്തോഷ ദിനങ്ങൾ അധിക നാൾ നീണ്ടു നിന്നില്ല.
എൺപതുകളിൽ ആണല്ലോ എച് ഐ വി റിപ്പോർട്ട് ചെയ്യപ്പെട്ടതും പിന്നീട് വന്ന നാളുകൾ എച്ച് ഐ വി താണ്ഡവമാടുകയായിരുന്നു.പ്ലാസ്മയിൽ നിന്ന് വേർതിരിച്ചെടുത്ത ഫാക്റ്ററുകൾ അടിക്കടി ഉപയോഗിച്ച മിക്കവാറും ആളുകൾ രക്തജന്യ അണുബാധകൾക്ക് അടിപ്പെട്ടു.
ലോകത്തെ എണ്ണം പറഞ്ഞ ഹീമോഫീലിയ കേന്ദ്രങ്ങൾ ചിലതു അടച്ചു പൂട്ടി, അവയിൽ ചിലതു വയോധികർക്കുള്ള കേന്ദ്രങ്ങൾ ആക്കി മാറ്റിയതും ഉണ്ട് ചരിത്രത്തിൽ.
    സാങ്കേതിക വിദ്യകൾ മുന്നോട്ടു തന്നെ പോയി.പ്ലാസ്മയിൽ നിന്നെടുക്കുന്ന ഫാക്ടറികളിൽ രോഗാണുവിമുക്തം ആക്കാനുള്ള സാങ്കേതിക വിദ്യകൾ ഇന്ന് കുറ്റമറ്റതാണ്. പ്ലാസ്മയിൽ നിന്നല്ലാതെ ഈ ഘടകങ്ങൾ വികസിപ്പിച്ചെടുക്കാൻ ഉള്ള "റീക്കൊമ്പിനെന്റ് ഡി എൻ എ ടെക്‌നോളജി" കൊണ്ട് മനുഷ്യ രക്തത്തെ ആശ്രയിക്കാതെ തന്നെ ഈ ഘടകങ്ങൾ വികസിപ്പിച്ചെടുക്കാൻ ഇപ്പൊ ആവുന്നു.ഈ സാങ്കേതിക രീതിയുടെ നാലാം തലമുറ രോഗാണു ബാധയുടെ  സാദ്ധ്യത തീരെ ഇല്ലാതാക്കി.

കേരളം. ഇന്നത്തെ അവസ്ഥ 

  ഇന്ത്യയിൽ ഏകദേശം പതിട്ടായിരം ആളുകൾ ഹീമോഫീലിയ അസുഖം ഉള്ളവർ (PWH- people living with hemophila) ഉള്ളതിൽ ആയിരത്തി ഇരുന്നൂറോളം കേസുകൾ കേരളത്തിൽ.യാഥാർഥ്യത്തിൽ ഉള്ളതിനേക്കാൾ ഏറെ കുറവാണു. ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടന ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത് തൊള്ളായിരത്തി എൺപതുകളിൽ. കേരളത്തിൽ കോഴിക്കോട് തൃശൂർ കൊച്ചി കോട്ടയം തിരുവനതപുരം തുടങ്ങി ഏഴു സമഗ്ര ചികിത്സാ കേന്ദ്രങ്ങൾ ആണ്. ഇവിടെ കേവലം ഫാക്റ്റർ കൊടുക്കുക എന്നതിലപ്പുറം വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുടെ കൂട്ടായ ഇടപെടലുകൾ കൊണ്ടാണ് ഇക്കൂട്ടരുടെ ചികിത്സയും പുനരധിവാസവും ലക്ഷ്യമിടുന്നത്.
വരും നാളുകളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളും സമഗ്ര ചികിത്സാ കേന്ദ്രങ്ങൾ ആക്കാൻ ആണ് പദ്ധതി.

ഇൻഹിബിറ്ററുകൾ എന്നാലെന്ത്?

 ഘടകങ്ങൾ ഉപയോഗിച്ച് രക്തസ്രാവം തടയാൻ സുരക്തിതമായ ലെവെലിലേക്കു ഫാക്ടർ എത്തിക്കാൻ വേണ്ടുന്ന ഡോസ് ,ചികിത്സ തുടങ്ങുന്ന ആദ്യ നാളുകൾ കഴിയുമ്പോൾ പതിയെ  കൂടി വരും. നമ്മൾ കൊടുക്കുന്ന ഘടകത്തിന് ക്രമേണ ഫലം കുറഞ്ഞു വരുന്ന അവസ്ഥ. ഈയാവസ്ഥക്കു കാരണം ഈ ഘടകങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ചില ഘടകങ്ങൾ (inhibitor )രക്തത്തിൽ ഉണ്ടായിവരുന്നു എന്നതാണ്. ഇത് പലപ്പോഴും ചികിത്സയെ സാരമായി ബാധിക്കാറുണ്ട്.അതിനെ മറികടക്കാൻ ഉള്ള മാർഗങ്ങൾ ഏറെ ചെലവ് കൂടിയത് ആണ്.അതിനു വേണ്ടുന്ന ഘടകങ്ങൾ (FEEBA,Factor VII ,എല്ലാം ഏറെ വിലക്കൂടുതൽ ഉള്ളവ) 

പ്രതിരോധ തുടർചികിത്സ (prophylactic factor therappy &home therappy)

   രക്ത സ്രാവം ഉണ്ടാവുമ്പോൾ ആ കാലയളവ് മറികടക്കും വരെ മാത്രം ഘടകങ്ങൾ കൊടുക്കുന്ന രീതിയാണ് നമ്മൾ ഇത് വരെ ചെയ്തിരുന്നത്.
ഫാക്റ്റർ VIII കേവലം എട്ടു മുതൽ പന്ത്രണ്ടു മണിക്കൂർ മാത്രം രക്തത്തിൽ നിൽക്കും,
ഫാക്ടർ IX ഏകദേശം ഇരുപത്തി നാലും.
അതായതു സുരക്ഷിത ലെവൽ നിലനിർത്താൻ ആദ്യത്തേത് ദിവസം രണ്ടു തവണയും രണ്ടാമത്തേത് ദിവസത്തിൽ ഒരു നേരവും ഞരമ്പിലൂടെ കൊടുക്കണം.
   ഓരോ ചുറ്റുപാടുകളിൽ  വ്യത്യസ്തം ആയിരിക്കുമെങ്കിലും ഇത് എത്രയോ ദിവസം തുടരണം.ഇത് ഉണ്ടാക്കുന്ന ആശുപത്രി വാസവും വേദനയും അതിലെല്ലാം മേലെ സാമ്പത്തിക ബാധ്യതയും ഒരു പാടാണ്.
പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇതിനൊരു പരിഹാരം നേരത്തെ തുടങ്ങി.ആഴ്ചയിൽ മൂന്നു തവണ ഫാക്ടർ എട്ടും ആഴ്ചയിൽ രണ്ടു തവണ ഫാക്ടർ ഒൻപതും ഇത്തിരി കൂടുതൽ ഡോസിൽ കൊടുത്താൽ അത് തുടർച്ചയായി സുരക്ഷ നൽകും എന്നത്.ആ രീതി ഒരു പാട് കാരണങ്ങൾ കൊണ്ട് നമ്മൾക്ക് പിന്തുടരാൻ ആയില്ല 
ഇനിയങ്ങോട്ട്,നമ്മൾ ആ വഴിക്കാണ്.കേരളത്തിലെ ഓരോ ഹീമോഫീലിയ ബാധിതനും ഇനിയങ്ങോട്ട് ഈ ചികിത്സാ രീതി കിട്ടും.അതിനു മുന്നോടിയായി ഇൻഹിബിറ്റർ അസ്സേയും .ചിലയിടങ്ങളിൽ (ആലുവ ജില്ലാ ആശുപത്രിയിൽ) തുടർ ചികിത്സയും തുടങ്ങിക്കഴിഞ്ഞു.

അനുബന്ധ ചികിത്സാ സംവിധാനങ്ങൾ 

  സമഗ്ര ചികിത്സയിൽ ഹീമോഫിലിയ ചികിത്സയിൽ വൈദഗ്ധ്യവും താല്പര്യവും ഉള്ള ഡോക്ടർ നേതൃത്വം നൽകുന്ന ഒരു കൂട്ടായ്മയിൽ ഫിസിയാട്രിസ്റ്, എല്ലുരോഗ ചികിത്സകൻ, ന്യൂറോസർജ്ജൻ, മാനസിക രോഗ വിദഗ്ധൻ ,ജനിതക സാങ്കേതികത വിഷയങ്ങളിൽ അറിവുള്ള ആൾ അർപ്പണ ബുദ്ധിയുള്ള നേഴ്സിങ് സ്റ്റാഫ് പുനരധിവാസത്തിന് വേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഒരു പാട് പേര് ഒപ്പം ഉണ്ടാവണം.
ഫാക്ടർ ലെവൽ, ഇൻഹിബിറ്റർ എന്നിവയുടെ അളവ് അറിയാനും മറ്റു രക്ത പരിശോധനകൾ നടത്താനും എല്ലാ സൗകര്യങ്ങളും ഉള്ള ലാബറട്ടറികൾ വേണം.

ഇനിയൊരു കുഞ്ഞു?

ഹീമോഫിലിയ രോഗം സ്ഥിരീകരിക്കുന്ന കുഞ്ഞിന്റെ രക്ഷിതാക്കളുടെ സ്വാഭാവികമായ സംശയം ആയിരിക്കും
"ഇനിയത്തെ കുഞ്ഞിന് ഇത് വരാനുള്ള സാധ്യത എത്ര ?
അത് തടയാൻ ആവുമോ?
എന്ത് ചെയ്യാൻ ആവും?"

  കുഞ്ഞിന്റെ അസുഖം അറിഞ്ഞു ചികിത്സ മുന്നോട്ടു പോവുന്നതിനാണ് മുൻഗണന എങ്കിലും അത് കഴിഞ്ഞു ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകണം.ഈ മേഖലയിൽ അറിവും പരിചയവും ഉള്ള ഒരാൾ ഇത് ശരിയായി ചെയ്യണം.അച്ഛന്റെയും അമ്മയുടെയും ജനറ്റിക് അനാലിസിസ് നടത്തണം.
അവർ രോഗവാഹകർ അല്ല എങ്കിൽ കുഞ്ഞിന് പുതിയ മ്യൂട്ടേഷൻ ആവും.
വാഹകർ ആണെങ്കിൽ അടുത്ത കുഞ്ഞിനെ ഗര്ഭധാരണം ഡോക്ടറുടെ മേൽനോട്ടത്തിൽ തന്നെ വേണം.
പണ്ടൊക്കെ സ്കാൻ ചെയ്തു നോക്കി ആണ്കുഞ്ഞാണെങ്കിൽ വേണ്ടെന്നു വെക്കുക എന്ന രീതി ആയിരുന്നു.ആൺ കുഞ്ഞുങ്ങൾ എല്ലാരും രോഗബാധിതർ ആവില്ല എന്നത് നേരത്തെ പറഞ്ഞുവല്ലോ.
ഇപ്പൊ അങ്ങനെ അല്ല ഉള്ളിലുള്ള കുഞ്ഞിന് ഈ അസുഖം ഉണ്ടോ എന്നത് കൃത്യമായി അറിയാനുള്ള ജനിതക സാങ്കേതുക വിദ്യകൾ ഇന്നുണ്ട് 

സന്ധികളിൽ രക്തസ്രാവം ഉണ്ടായാൽ 

  പലപ്പോഴും രക്തസ്രാവം ഉണ്ടാവും മുൻപ് തന്നെ അക്കാര്യം രോഗിക്ക് അറിയും. അപ്പോൾ തെന്നെ ചികിത്സ തുടങ്ങുകയാവും നല്ലതു.സന്ധികളിൽ രക്തസ്രാവം ഉണ്ടാവുന്നു എന്ന് തോന്നിയാൽ ആ ഭാഗം അനക്കാതെ ഉയർത്തി വെക്കുക .പതിനഞ്ചു ഇരുപതു മിനുട്ടോളം ഐസ് വെക്കുക. ഇത് ഓരോ മണിക്കൂറിലും തുടരാം.നേരിട്ട് വെക്കുന്നതിനു പകരം ഒരു തുണിയിൽ കെട്ടി ആണ് നല്ലതു.ഫാക്ടർ എടുക്കുന്നതിനു ഒരിക്കലും ഇതൊരു പകരം ആവില്ല.എത്രയും പെട്ടെന്ന് ഫാക്ടർ എടുക്കുക.

രക്ഷിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ 

  • വീട് പണിയുമ്പോഴേ ശ്രദ്ധിക്കണം.കുഞ്ഞു വീഴാനോ പരിക്ക് പറ്റാനോ സാധ്യത കുറവുള്ള രീതിയിൽ ആവണം.തറ നിരത്തു അധികം ഉയരത്തിൽ അല്ലാതെ ,വഴുക്കലുള്ള ടൈലുകൾ ഒഴിവാക്കി കൂർത്ത ഭാഗങ്ങൾ ഒഴിവാക്കി ഒക്കെ ആവാം.
  • തട്ടി വീഴാൻ സാധ്യത കുറക്കാൻ എന്തൊക്കെ കാര്യങ്ങൾ ആവാം എന്ന്.ഫർണിച്ചറുകളും കളിപ്പാട്ടങ്ങളും തെരഞ്ഞെടുക്കുമ്പോൾ പോലും ഈ സാധ്യതകൾ മനസ്സിൽ കാണണം.
  • വേദന സംഹാരികളിൽ ചിലതു രക്തസ്രാവം കൂട്ടാനിടയുണ്ട്.ആസ്പിരിൻ ഐബുപ്രോഫെൻ തുടങ്ങിയവ.കഴിയുന്നതും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നുകൾ കഴിക്കാൻ പാടുള്ളൂ.  
  • പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ.
  • രോഗാവസ്ഥയെ കുറിച്ച് വിശദ വിവരങ്ങൾ അടങ്ങിയ കാർഡ് ഒപ്പം കൊണ്ട് നടക്കുന്നത് ആവും നല്ലതു.

നാളെ 

1.ജനിതക  മേഖലയിൽ ഉണ്ടാക്കുന്ന സാങ്കേതിക  മുന്നേറ്റം കൊണ്ട് ഒരു പക്ഷെ ഈ അസുഖത്തിന് ഹേതു ആയ ജനിതക വൈകല്യത്തെ മറികടക്കാൻ ആവുമായിരിക്കും.ഒരു ജീൻ മറ്റൊരു ജീവകണത്തിലേക്കു സന്ദേശിപ്പിച്ചു ഈ ഫാക്ടർ നിർമ്മിക്കാം എങ്കിൽ അത് രോഗിയിൽ തന്നെ നിക്ഷേപിച്ചു രോഗാവസ്ഥക്കു നിത്യമായ പരിഹാരം,സാധ്യമായേക്കാം.
2 ഇന്നത്തെ ചികിത്സ രീതികളിൽ വളരെ ഏറെ വിലകൂടിയ മരുന്നുകൾ ഓരോ ദിവസവും ഞരമ്പുകളിലൂടെ ആജീവനാന്തം എടുക്കേണ്ട അവസ്ഥ.അതോടനുബന്ധിച്ചു ഉണ്ടാവുന്ന അസൗകര്യങ്ങൾ സാമ്പത്തിക മനുഷ്യ വിഭവശേഷി നഷ്ട്ടം.
ഒരു പക്ഷെ മാസത്തിലോ വർഷത്തിന്റെ ഒരിക്കൽ മാത്രം ഒരു ചെറുകുത്തിവെപ്പിന്റെ രൂപത്തിൽ കൊടുക്കാവുന്ന ഫാക്ടർ ഉണ്ടായിക്കൂടെന്നില്ല.
ഒരു കാപ്പി കുടിക്കുന്നതോടൊപ്പം ഒരു സ്പൂൺ ഒഴിച്ച് കഴിക്കാവുന്ന തരത്തിൽ ആവാം 
  സ്വപനം കാണുമ്പോ എന്തിനു അതിരു വെക്കണം.കൊല്ലത്തിൽ ഒരിക്കൽ മൂക്കിലേക്ക് സ്പ്രേ ചെയ്തു ചികിൽസിക്കാൻ ആവുന്ന രീതിയിൽ  ഫാക്ടർ കണ്ടെത്തിയേക്കാം.

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി