ദാനം
(നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന നീര്‍മാതളത്തിന്റെ സുഗന്ധം ബാക്കി വെച്ചു കടന്നു പോയ കഥാകാരി .
മനസ്സില്‍ തോന്നിയത് മറയില്ലാതെ പറഞ്ഞപ്പോ ഒരു പാട് നെറ്റികള്‍ ചുളിഞ്ഞു.
"ഇങ്ങനെ ഒക്കെ പറയാമോ ? ചിന്തിക്കുന്നതും ചെയ്യുന്നതും എല്ലാം ഇങ്ങനെ ഒക്കെ പറയാന്‍ തുടങ്ങിയാല്‍ ?
പക്ഷെ ആ തുറന്നു പറച്ചിലുകള്‍ , അതിന്റെ മധുരം ഈ മലയാളക്കരയും മാലോകരാകെയും കഴിഞ്ഞു പോയ ഒരു കാലഘട്ടം മുഴുവന്‍ ആസ്വദിക്കുകയായിരുന്നു .
ആ തന്റേടവും ആര്‍ജവവും അക്ഷരങ്ങളിലൂടെ പകര്‍ന്നു കിട്ടിയ ആയിരങ്ങളില്‍ ഒരാളായത് ആണ് .കീഴെ എഴുതുന്ന ഇത്തിരി വാക്കുകള്‍ക്കു ,പ്രചോദനമായത് )
***********************************************************
എഴുപതുകളുടെ അവസാനം , കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു വൈദ്യ വിദ്യാര്‍ഥി . യൌവ്വനത്തിന്റെ ഉച്ച നേരം .നാലാം വര്‍ഷത്തില്‍ സ്ത്രീ രോഗങ്ങളുടെ വിഭാഗത്തില്‍ പോസ്റ്റിങ്ങ് ആയിരുന്നു .കാലത്ത് രോഗികളുമായി ഇടപഴകി , കേസ് ചര്‍ച്ച ചെയ്ത് കഴിഞ്ഞ , തിരിച്ചു നടന്നു ഹോസ്റലില്‍ .
ഉച്ചക്ക് മുന്‍പ് വന്നാല്‍ ചെറിയ ഒരു ഇടവേള കിട്ടും ഉച്ചക്ക് മുന്‍പുള്ള ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ..ഊണ് കഴിഞ്ഞു ചിലപ്പോ ഒരു പതിനഞ്ചു മിനിട്ട് ഒന്ന് നടു നിവർക്കാം .
അന്ന് ഉച്ച ഊണ് കഴിഞ്ഞു നാലഞ്ചു കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞു റൂമിലേക്ക് കടക്കും മുന്‍പ് സീനിയര്‍ ബാച്ചിലെ സുഹൃത്ത് കൈ കാട്ടി അരികിലേക്ക് വിളിച്ചു . ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്ത് ബന്ധമായിരുന്നു .എന്തോ രഹസ്യം പറയാനെന്ന പോലെ , വരാന്തയിലെ ഒരറ്റത്ത് കൊണ്ടു പോയി .
" ഞാന്‍ പറയാന്‍ പോകുന്ന കാര്യം നമ്മള്‍ രണ്ടു പേരും മാത്രം അറിയണം (....)സാര്‍ എന്നെ ഏല്‍പ്പിച്ച ഒരു കാര്യം ----------------”
“അയ്യേ “എന്നൊരു തോന്നലാണ് ആദ്യം .
പിന്നെ പിന്നെ അതിന്റെ ശരികള്‍ .
ഒരു കുടുംബത്തിനു ഒരായുസ്സ് മുഴുവന്‍ വെള്ച്ചമായി ഒരു നെയ്ത്തിരി കത്തിച്ചു വെക്കാന്‍ .
ചേതമില്ലാത്ത ഒരു ഉപകാരം..
വെള്ളക്കൊട്ടിന്റെ കീശയില്‍ നിന്ന് മൂടിയുള്ള ഒരു കുപ്പി എന്റെ നേരെ നീട്ടി .
"പത്തു മിനുട്ട് കഴിഞ്ഞു വരാം ,ഉച്ചക്ക് മുന്‍പ് ഐ എം സി എച്ചില്‍ എത്തിക്കണം
,,സാര്‍ എല്ലാം തയ്യാറാക്കി കാത്തിരിക്കും ,,, ഉച്ചക്ക് മൂന്നു മണിക്ക് ചെയ്യാനുള്ളതാണ്”
വന്ധ്യതാ ചികിത്സയില്‍ അന്ന് പ്രത്യേക വിഭാഗം ഒന്നും ഉണ്ടായിരുന്നില്ല. മറ്റെല്ലാം പഠിപ്പിക്കുന്ന സാര്‍ അതിനു പ്രത്യേകം താല്‍പ്പര്യം എടുത്തിരുന്നു എന്ന് മാത്രം ..ഇന്നത്തെ കാലത്തെ പോലെ ലക്ഷങ്ങളും കോടികളും മുടക്കി പഞ്ച നക്ഷത്ര ആശുപത്രികള്‍ അന്നത്തെ ആളുകള്‍ക്ക് സ്വപ്നം കാണാന്‍ പറ്റില്ലായിരുന്നു .
പിന്നീട് ,,ഒന്നല്ല ഒരു പാട് തവണ ,
കാല്‍ കീഴിലൂടെ കാലം കുത്തി ഒഴുകി ,
ഒഴുക്കിന്റെ ഊക്കു കുറഞ്ഞപ്പോള്‍ , മനസ്സ് മെല്ലെ പഴയ പേജുകള്‍ മറിച്ച് നോക്കി തുടങ്ങിയപ്പോ , ഒരു കുസൃതിയോടെ ഓര്‍ത്തു ,ദാനമായി കൊടുത്ത പാതി ,
ഈ ഒഴുക്കിലെവിടെയെങ്കിലും .
Comments
Post a Comment