വിഷക്കായകൾ

കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും.അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ കൊതിക്കും.തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും.കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ , നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല.ജീവൻ ഉള്ളവയായാലും ഇല്ലാത്തവയായാലും.എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത്. സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ.കാണാൻ ഏറെ ഭംഗിയുള്ള കടൽജീവികളും കരജീവികളും ഉണ്ട്.അവയുടെ ദംശനം പോലും വേണ്ട വെറും സ്പർശനമോ സാമീപ്യമോ പോലും അപകടകരം ആയവ.അത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ചെടികളിലും മരങ്ങളിലും.നമ്മുടെ ഇന്ദ്രിയങ്ങളെ അങ്ങോട്ടേക്ക് ക്ഷണിച്ചു കെണിയിൽ പെടുത്തുന്നവ.

അങ്ങനെ ഉള്ള സസ്യജാലങ്ങളിലെ ഇത്തിരി ഉദാഹരണങ്ങൾ പറയാം.

മനുഷ്യൻ ഉണ്ടാവുന്നതിനു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തു മരങ്ങളും ചെടികളും പൂവും കായും ഉണ്ടായിരുന്നു.ചലിക്കുന്നവരും ചലിക്കാത്തവരുമായ ജീവജാലങ്ങൾ പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞ കോടിക്കണക്കിനു വർഷങ്ങൾ.ഷഡ്പദങ്ങളും സസ്യജാലങ്ങളും ആയിരുന്നത്രേ സ്വന്തം നിലനിൽപ്പിനു അന്ന് പരസ്പരം മല്ലടിച്ചിരുന്നത്. സ്വന്തം നിലനിൽപ്പിനു ആധാരമായ ചില രാസപദാർത്ഥങ്ങൾ ജനിതകമാറ്റങ്ങളിലൂടെ ചെടികളിലും മരങ്ങളിലും എത്രയോ കാലം കൊണ്ട് ഉണ്ടായി. കണ്ണഞ്ചിക്കുന്ന മനോഹാരിതക്കു പിറകിൽ കൊടിയ വിഷവസ്തുക്കൾ വെച്ച് കാത്തിരുന്നു അവ ഷഡ്പദങ്ങളെ "ഒതുക്കാൻ " .ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന രീതി.ഒരു പാട് തരത്തിലുള്ള വിഷപദാര്ഥങ്ങൾ ഉണ്ടെങ്കിലും ആൽക്കലോയിഡുകൾ ആണ് ഇതിൽ ഏറ്റവും പ്രധാനം.
ഇതൊക്കെ മനുഷ്യൻ ഉണ്ടാവുന്നതിനു മുൻപത്തെ കഥ.അതിനപ്പുറം ആദിമനുഷ്യൻഇതിന്റെസാധ്യതകൾഉപയോഗിച്ചിരുന്നു.കായ്കനികളോടൊപ്പം വേട്ടയാടി മൃഗങ്ങളെ പിടിച്ചായിരുന്നല്ലോ ആദ്യമൊക്കെ അവൻറെ ജീവിതം മുന്നോട്ടു പോയത്.മൃഗങ്ങളെ വേട്ടയാടുമ്പോ അമ്പേറ്റു ഓടിമറയുന്ന മൃഗങ്ങളെ തേടി അലയേണ്ടി വരുന്നതിനു ഒരു പരിഹാരം "വിഷം പുരട്ടിയ അമ്പുകൾ "പ്രയോഗിക്കുകയായിരുന്നു. പലപ്പോഴും മൃഗങ്ങൾ ചലനമറ്റു വീഴുന്നത് മുറിവ് കൊണ്ടല്ല വിഷമേറ്റു. .കാഞ്ഞിരം പോലുള്ള വൃക്ഷങ്ങളിൽ നിന്ന് നിമിഷ നേരം കൊണ്ട് ഞരമ്പുകളെ തളർത്തുന്ന വിഷവസ്തുക്കൾ അവർ കണ്ടെത്തി.
മീനുകളെമയക്കി പിടിക്കാനും എലികളെ കൊല്ലാനും ഗർഭധാരണത്തിനു ഗർഭം അലസിപ്പിക്കാനും എല്ലാം.
ഇതിനൊരു മറുവശം കൂടി .കൊല്ലാൻ മാത്രമല്ല ,ജീവിപ്പിക്കാനും ഇവക്കു കഴിയും എന്നിവർ തിരിച്ചറിഞ്ഞു.ഇതേ വിഷം തന്നെ നേരിയ അളവിൽ മരുന്നായും ഭവിക്കും.ഇരുതല മൂർച്ചയുള്ള വാൾ. രോഗചികിത്സയുടെ അന്നത്തെ രീതി പലപ്പോഴും ചെടികളും മരങ്ങളിൽ നിന്നും ആയിരുന്നു.ഔഷധ ഗുണമുള്ള പച്ചമരുന്നുകൾക്കൊപ്പം ചിലപ്പോഴെങ്കിലും ഇവയും സ്ഥാനം പിടിച്ചിരുന്നു. അവയിൽ ചിലതിനു അപൂർവം ചില കാന്സറുകൾക്കെതിരെ പോലും ഗുണം ചെയ്യുന്ന മരുന്നുകൾ ആയി ഉപയോഗപ്പെടുത്താം.പലപ്പോഴും.
ഈ പച്ചില വിഷങ്ങളെക്കുറിച്ചു എണ്ണി പറയാനും അടുക്കി പെറുക്കി പറയാനും ആണെങ്കിൽ ഒരു പാടുണ്ട്. അതിനു മുതിരുന്നില്ല.
എങ്കിലും കടന്നു വന്ന വഴികളിൽ എപ്പോഴൊക്കെയോ കണ്ട കാഴ്ചകൾ ,അനുഭവങ്ങൾ അവ മനസ്സിനേൽപ്പിച്ച നോവുകൾ അവയിലെല്ലാം മേലെ അവയിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണിവിടെ പങ്കു വെക്കുന്നത് .

കുന്നിക്കുരു 


https://www.flickr.com/photos/eyeweed/4334523672/

പൊന്നുരുക്കുന്ന മൺചട്ടിയും കുന്നിമണികളും 

കുട്ടിയായിരിക്കുമ്പോ വാരിക്കളിച്ച നിറങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നത് മഞ്ചാടി മണികൾ .കൈയ്യിൽ ഒളിപ്പിച്ചു ഒറ്റയും ഇരട്ടയും കളിച്ച , കൈവെള്ളയിൽ വാരിയെടുത്തു നിലത്തു തൂവിയ ചോരത്തുള്ളികൾ .
കുട്ടിക്കാലത്തെ ഓർമ്മയിൽ ആദ്യം കുന്നിക്കുരു കണ്ടത് “ സറാപ്പ് കണ്ണേട്ടൻറെ “ പൊന്നുരുക്കുന്ന മൺചട്ടിക്കരികെ” . ( കണ്ണൂരുകാര് സ്വർണ്ണപ്പണിക്കാരെ തട്ടാൻ എന്നും സറാപ്പ് എന്നും വിളിച്ചിരുന്നു ).
ചാണകം മെഴുകിയ ഇറയത്തു മൺചട്ടിയിൽ നിറയെ ഉമിയിൽ ചിരട്ട കരി ഇട്ടു മുളം കുഴല് കൊണ്ട് ഊതുമ്പോ ചുമന്നു തുടിക്കുന്ന കനലിൽ ഇത്തിരി പൊന്മണികൾ ഉരുകും. ഇത്തിരി വെള്ളമെടുത്തു കുടഞ്ഞു തീ കെടുത്തി , പൊന്മണികൾ എടുത്തു തട്ടിയും മുട്ടിയും ഓരോ ഷേപ്പ് മാറുന്നത് നോക്കി നേരം കളയാറുണ്ട് . ഉമിയും കരിയും പണി സാമഗ്രികളും വെക്കുന്ന ഇടത്തു ചെറിയൊരു പിച്ചള പാത്രത്തിൽ വെച്ച കുന്നിമണികൾക്കു ഒരു പാട് ഭംഗി തോന്നി എങ്കിലും അതെന്തിനാണെന്നറിഞ്ഞില്ല ,
“അതിൽ ഒന്ന് തരുവോ” എന്ന്  ചോദിയ്ക്കാൻ ധൈര്യം ഇല്ലായിരുന്നു

യക്ഷിയായി മാറിയ സുരസുന്ദരി 

വർഷങ്ങൾ കഴിഞ്ഞു. കുഞ്ഞുങ്ങളെ കുറിച്ച് ഇത്തിരി ഒക്കെ പഠിച്ചും അറിഞ്ഞും , ജോലിക്കു ചേർന്ന ആദ്യ നാളുകളിൽ എന്നോ ആണ്.ഒരു ഡ്യൂട്ടി ദിവസം രണ്ടു കുട്ടികളെ കൊണ്ട് വന്നു.ഒരാൾ ഛർദിച്ചു നന്നായി അവശ ആയിട്ടുണ്ട്. എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു കൊണ്ട് കളിക്കുകയായിരുന്നു എന്ന കാര്യം 'അമ്മ അപ്പോഴാണ് ഓർത്തെടുത്തത് . ആയമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇതൊരു വിഷം ഉള്ള വസ്തു ആണെന്ന് അത് വരെ എനിക്കും അറിയില്ലായിരുന്നു.അന്ന് വിരൽ തുമ്പിൽ വിവരം കിട്ടുന്ന ഇന്റർനെറ്റും മൊബൈലും ഒന്നുമില്ല. വലിയ ജേര്ണലുകളും പുതിയ പുസ്തകങ്ങളും ഒക്കെ നോക്കാനും ലൈബ്രറി അകലെ . ഉള്ള പുസ്തകങ്ങൾ തപ്പി , ആരോടൊക്കെയോ ചോദിച്ചു ,ഇത്തിരി അറിഞ്ഞു.

Abrus precatorius 

എന്ന് ശാസ്ത്രശാസ്ത്ര നാമം.സ്വർണം വിളക്കി ചേർക്കുന്നതിനാണോ ഉപയോഗിക്കുന്നത് എന്നറിയില്ല ,എന്തായാലും രസകരമായ വസ്തുത ഇതിന്റെ തൂക്കം ആണ്.ഓരോ മണിക്കും ഒരേ തൂക്കം ഒരു ഗ്രാമിന്റെ പത്തിലൊന്നു. അത് കൊണ്ട് സ്വർണ്ണം തൂക്കാനും ഈ മണികൾ ഉപയോഗിച്ചിരുന്നു.ഇതിന്റെ ഇലയും കായും നേരിയ അളവിൽ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ടത്രേ.ശോധനക്കും ,ലൈംഗിക ഉത്തേജനത്തിനും ഒക്കെ.
ചവക്കാതെ പൊട്ടിക്കാതെ അതെ പടി വിഴുങ്ങിയാൽ അതപ്പാടെ മലത്തിൽ പോവും .പലപ്പോഴും അപകടം ഒന്നും സംഭവിക്കില്ല. ചവച്ചരച്ചു കഴിച്ചാൽ ഒരെണ്ണം മതി. ഇതിലെ അപകടകാരിയായ ഘടകം “അബ്രിൻ “ എന്ന വിഷം . ആദ്യം ഇത് ഛർദിയും വയറിളക്കവും ഒക്കെ ഉണ്ടാക്കും.അത് കഴിഞ്ഞു ഈ വിഷം ഹൃദയത്തെ ആണ് പ്രധാനമായി ബാധിക്കുന്നത്. ഹൃദയതാളം തെറ്റും. അതിന്റെ പ്രവർത്തനം ആകെ തകരാറിൽ ആവും. ചിലപ്പോ ഞരമ്പുകളെയും കിഡ്നിയെയും ബാധിക്കും .
എന്തിനു പറയുന്നു രണ്ടു പേരിൽ ഒരാൾ ഛർദിയും കഴിഞ്ഞു പതിയെ നോർമൽ ആയി. മറ്റെയാൾ താഴേക്കു തന്നെ പോയി. എന്ത് ചെയ്തിട്ടും മേലോട്ട് കയറി വരാൻ മടിച്ച രക്ത സമ്മർദ്ദം, ഹൃദയ മിടിപ്പ് പതിയെ കുറഞ്ഞ കുറഞ്ഞു വന്നു.
ഈ വിഷത്തിനു പ്രതി മരുന്ന് ഉണ്ട്, “ആന്റി അബ്രിൻ. “ ഇവിടെ നമ്മുടെ നാട്ടിൽ കിട്ടാനില്ല.ഒന്ന് ശ്രമിച്ചു നോക്കി.ശ്രമം വിജയിച്ചില്ല. 
കുട്ടിയെ ഞങ്ങൾക്കും കിട്ടിയില്ല.  മൂന്നാം നാൾ എന്നേക്കുമായി പോയി
മാണിക്യ നിറമുള്ള ചേലയും ചുറ്റി കണ്ണിൽ മയക്കുന്ന  മഷിയെഴുതി നൃത്തമാടി ഏഴുനിലമാളികയിലേക്കു കൂട്ടി കൊണ്ട് പോയി ഒരു നിമിഷം കൊണ്ട് രൂപം മാറിയ യക്ഷിയുടെ കഥ ഓർമ്മ വന്നു.

മഞ്ഞരളി 


By Mokkie - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=31719114
പാലക്കാട് ഭാഗത്തു നിന്ന് നേരത്തെ ഒക്കെ മഞ്ഞരളികായ കഴിച്ചു കൊണ്ടുവരാറുണ്ടായിരുന്നു.കുട്ടികൾ അറിയാതെ കഴിച്ചു പോവുന്നതാണ് പല തരത്തിൽ ഉണ്ടെങ്കിലും മിക്കപ്പോഴും.മഞ്ഞരളിയും ഇത്തിരി പിങ്ക് നിറമുള്ളതും ആണ് നമ്മുടെ നാട്ടിൽ അധികം കാണുന്നത്.പൂക്കൾ നല്ല ഭംഗി.ഇലകൾക്ക് നല്ല പച്ചപ്പ്‌.ഇത് കൊടിയ വിഷം ആണെന്ന് അറിയാതെ ആണോ എന്നറിയില്ല മിക്ക സ്‌കൂളുകളിലും ഈ ചെടി വളർത്തുന്നു.ചെടിയുടെ കായ മാത്രമല്ല എല്ലാ ഭാഗവും വിഷമുള്ളതു തന്നെ ഇലയും തണ്ടും വേരും ,എന്തിനു ഏറെ പറയണം ഇത് വെട്ടി തീയിട്ടാൽ ഉണ്ടാവുന്ന പുകയിലും വിഷം ഉണ്ടാവും.
ഇത്തിരി മാത്രം കഴിച്ചു പോയ കേസുകൾ ഛർദിയും വയറിളക്കവും ആയി ഒതുങ്ങാം.എന്നാൽ ഇത്തിരി കൂടിയാൽ ഹൃദയതാളം പിഴക്കും.ചികിത്സയുടെ ശാസ്ത്രീയ വശങ്ങൾ ഇവിടെ പറയുന്നില്ല.ഒരു കാര്യം മാത്രം.കിട്ടാനുള്ളതിന്റെ അങ്ങേയറ്റത്തെ ചികിത്സക്കുംജീവൻ തിരിയെ തരാൻ ആവുമെന്നുറപ്പില്ല.

ഒതളങ്ങ (Cerbera odollum-suicide tree)


https://www.flickr.com/photos/131318713@N02/35954391780/


'Perfect murder weapon' 

ആൽമഹത്യക്കോ കൊലപാതകത്തിനോ പറ്റിയ ഒന്ന്ആയതു കൊണ്ടും നാട്ടുമ്പുറങ്ങളിൽ സുലഭം ആയതു കൊണ്ടും ആവാം നമ്മുടെ നാട്ടിൽ ആല്മഹത്യക്കു വേണ്ടിയുള്ള "പ്ലാന്റ് പോയിസണിംഗിൽ അമ്പതു ശതമാനവും ഒതളങ്ങ കാരണം ആണ്.മൊത്തം പോയിസണിംഗിൽ" ഏകദേശം പത്തു ശതമാനവും ഇത് കഴിച്ചാണ്.( ഈ വിവരങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് തൃശൂർ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ മുൻ അസ്സോസിയേറ്റ് പ്രൊഫെസ്സർ ഡോക്ടർ വേലായുധനോട്.ഇപ്പൊ അമൃത മെഡിക്കൽ കോളേജിൽ പ്രൊഫെസ്സർ )
പാലക്കാട് ആലപ്പുഴ ഒക്കെ കേസുകൾ ധാരാളം ഉണ്ടാവാറുണ്ട്.ഹൃദയത്തെ തന്നെ ആണിതിന്റെ വിഷവും ബാധിക്കുന്നതു.രക്തത്തിലെ ധാതു ലാവണങ്ങളുടെ അളവിൽ മാറ്റം വരുത്തി ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. അല്ലാതെ നേരിട്ടും.
പ്രതിമരുന്നുകൾ ഇന്ത്യയിൽ കിട്ടാനില്ല.ഹൃദയ താളം നേരെയാക്കാൻ "ടെമ്പററി പേസിങ് നടത്തി നോക്കും".താളം നേരെ ആവും എന്നുറപ്പില്ല.അടിപറയാൻ ആണ് സാധ്യത ഏറെ.
കുട്ടിക്കാലത്തെ കൗതുകങ്ങൾ വരുത്തി വെക്കുന്ന അപകടങ്ങളെ കുറിച്ചേറെയുണ്ട് പറയാൻ. മറ്റൊരുപാട് വിഷക്കായകളെക്കുറിച്ചും.
അത് പിന്നീടൊരവസരത്തിൽ.

Comments

  1. സർ.. ഈ പോസ്റ്റുകൾ MBBS പഠന കാലത്ത് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. അന്ന് മനഃപാoമാക്കാനും മാറിപ്പോകാതിരിക്കാനും നന്നേ പാടുപെട്ടിരുന്നു.

    ReplyDelete
    Replies
    1. പരീക്ഷ എഴുതുന്നതോടു കൂടി പഠിത്തം കഴിഞ്ഞു എന്ന് കരുതിയതാണ് ആരതിക്കു പറ്റിയ തെറ്റ് പഠിത്തം തുടങ്ങുന്നേ ഉള്ളൂ .ഈ പ്രൊഫെഷനിൽ എന്നും എന്തെങ്കിലും പുതിയത് അറിയണം ആരെയെങ്കിലും പഠിപ്പിക്കണം .ഇപ്പറഞ്ഞത് മുഴുവൻ അറിയണം എന്നിട്ടു തിരിച്ചു ഇവിടെ എന്തെങ്കിലും പുതിയത് കൂട്ടി ചേർക്കണം .

      Delete

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി